ADVERTISEMENT

കൊൽക്കത്ത∙ എട്ടു പേരുടെ മരണത്തിനിടയാക്കിയ ബിർഭും ജില്ലയിലെ അക്രമസംഭവങ്ങളെക്കുറിച്ച് ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഗവർണർ അനാവശ്യമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച മമത, ഗവർണറുടെ പ്രസ്താവനകൾക്ക് ബംഗാൾ സർക്കാരിനെ തോൽപ്പിക്കാനായി മറ്റു രാഷ്ട്രീയ പാർട്ടികളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ മുഖമുണ്ടെന്നും പറഞ്ഞു.

അക്രമത്തെ അപലപിച്ച ധൻഖർ, മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്നും നിയമവാഴ്ച തകിടം മറിഞ്ഞെന്നും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ചു സംസ്ഥാന ചീഫ് സെക്രട്ടറിയോടു വിവരം തേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ സൂചനയാണിതെന്നും ഭരണം പക്ഷപാതപരമായ താൽപ്പര്യങ്ങൾക്ക് അതീതമായി ഉയരേണ്ടതുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

പിന്നാലെയാണു വിമർശനവുമായി മമത രംഗത്തെത്തിയത്. ഗവർണറുടെ അഭിപ്രായങ്ങൾ അങ്ങേയറ്റം നിർഭാഗ്യകരവും ഭരണഘടനാ പദവി വഹിക്കുന്ന ഒരു വ്യക്തിക്കു യോഗ്യമല്ലാത്തതുമാണെന്നു ഗവർണർക്ക് അയച്ച കത്തിൽ മമത പറഞ്ഞു. തിങ്കളാഴ്ചയുണ്ടായ ബോംബാക്രമണത്തില്‍ തൃണമൂൽ കോൺഗ്രസ് നേതാവായ ബാദു ഷെയ്ഖ് കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അക്രമം അരങ്ങേറിയത്.

ബിർഭുമിലെ രാംപുർഹട്ട് ടൗണിന് സമീപം വീടിനു തീയിട്ടതിനെ തുടർന്ന് എട്ട് പേർ മരിച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തു. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി സംസ്ഥാന പൊലീസ് അറിയിച്ചു.

English Summary: "Unwarranted Statement": Mamata Banerjee To Governor Over Birbhum Violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com