ADVERTISEMENT

ഡെറാഡൂൺ∙ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്കർ സിങ് ധാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ധാമി ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. സംസ്ഥാനത്ത് തുടർഭരണം നേടിയ ബിജെപി സ്വന്തം മണ്ഡലമായ ഖാട്ടിമയിൽ തോൽവി വഴങ്ങിയ ധാമിയെ  നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. പുഷ്കർ സിങ് ധാമിക്കൊപ്പം എട്ട് കാബിനറ്റ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിൽ സത്യപാൽ മഹാരാജ്, സുബോധ് ഉനിയൽ, ധൻ സിങ് റാവത്ത്, രേഖ ആര്യ, ഗണേഷ് ജോഷി തുടങ്ങിയവർ ഒന്നാം ധാമി സർക്കാരിലും മന്ത്രിമാരായിരുന്നു. പുതുമുഖങ്ങളായ ചന്ദൻ റാം ദാസ്, സൗരഭ് ബഹുഗുണ, പ്രേംചന്ദ് അഗർവാൾ എന്നിവരും കാബിനറ്റിൽ ഇടം പിടിച്ചു. 

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്കു വേണ്ടി സ്വന്തം സീറ്റു ത്യജിക്കാൻ 6 എംഎൽഎമാർ തയാറായിരുന്നു. ധാമിക്ക് ഒരവസരം കൂടി കൊടുക്കണമെന്ന്  ഇവർ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഖാട്ടിമ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഭുവൻചന്ദ്ര കപ്‌ഡിയോടു 6,579 വോട്ടിനായിരുന്നു ധാമിയുടെ പരാജയം. 

എന്നാൽ സത്പാൽ മഹാരാജ്, അനിൽ ബലൂണി എന്നിവരിലൊരാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിയെങ്കിലും നേതൃത്വം തള്ളി. തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 47 സീറ്റുകളാണ് ബിജെപി നേടിയത്. ഇതോടെ 21 വർഷത്തെ ഉത്തരാഖണ്ഡിന്റെ ചരിത്രത്തിൽ തുടർച്ചയായി അധികാരത്തിൽ എത്തുന്ന ആദ്യ പാർട്ടിയായി ബിജെപി മാറി.

English Summary: Uttarakhand: Pushkar Singh Dhami Takes Oath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com