ചൈനീസ് മന്ത്രി ഇന്ത്യയിൽ; ഗൽവാൻ ഏറ്റുമുട്ടലിനു ശേഷം എത്തുന്ന ആദ്യ ചൈനീസ് നേതാവ്
Mail This Article
ന്യൂഡൽഹി∙ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഡൽഹിയിൽ എത്തി. കിഴക്കൻ ലഡാക്കിലെ ഇന്ത്യ–ചൈന അതിർത്തിയിൽ സംഘർഷം ആരംഭിച്ചതിനു ശേഷം രാജ്യത്തെത്തുന്ന ആദ്യ മുതിർന്ന ചൈനീസ് നേതാവാണ് വാങ് യി. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ചൈനയിൽനിന്ന് ഒരു നേതാവും ഇന്ത്യയിൽ വന്നിട്ടില്ല.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ എന്നിവരുമായി വാങ് യി വെള്ളിയാഴ്ച ചർച്ച നടത്തുമെന്നാണ് വിവരം. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനും ബെയ്ജിങ്ങിൽ ഈ വർഷം അവസാനം നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനുമാണ് യി എത്തിയതെന്നു വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു.
കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ഇന്ത്യ–ചൈന സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് ഇരു രാജ്യങ്ങളുടെയും ബന്ധം വഷളായത്. 2020 ജൂണിൽ നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ചില ചൈനീസ് സൈനികരും കൊല്ലപ്പെട്ടു.
തുടർന്ന് സൈനിക തലത്തിൽ നടത്തിയ വിവിധ ചർച്ചകൾക്കൊടുവിൽ പാങ്ഗോങ് തടാകം, ഗോർഗ പ്രദേശം എന്നിവിടങ്ങളിൽനിന്ന് സൈന്യം പിന്മാറുന്നതിന് തീരുമാനം ആയി. എന്നാലും 2020 മുൻപുള്ള രീതിയിലേക്ക് ഇതുവരെ കാര്യങ്ങൾ എത്തിയിട്ടില്ല.
English Summary :Chinese FM Wang Yi lands in Delhi, his first visit after Ladakh face-off started