ADVERTISEMENT

യുഎസ്എസ്ആർ തകർന്ന് റഷ്യ പ്രത്യേക രാജ്യമായി മാറിയെങ്കിലും ജനാധിപത്യത്തിന്റെയും സാമ്പത്തിക പുരോഗതിയുടെയും വസന്തമൊന്നും റഷ്യയിൽ പൊട്ടിവിടർന്നില്ല. പുതിയ ഭരണഘടനാ ഭേദഗതിയിലൂടെ  ബോറിസ് യെൽസിൽ പ്രസിഡന്റ് എന്ന നിലയിൽ തന്റെ അധികാരം ഊട്ടിയുറപ്പിച്ചു. 1993-ൽ നടന്ന ഭരണഘടനാ റഫറണ്ടം 58.4 ശതമാനം ഭൂരിപക്ഷത്തോടെ ഡിസംബർ 5 ന് പ്രാബല്യത്തിൽ വന്നുവെങ്കിലും വോട്ടെടുപ്പിൽ ക്രമക്കേടു നടന്നെന്നു വ്യാപകമായി ആരോപണമുയർന്നിരുന്നു.

പെരിസ്‌ട്രോയിക്കയ്ക്കും ഗ്ലാസ്‌നോസ്തിനും വേഗം പോരാ എന്നതായിരുന്നു ഗോർബച്ചേവിനെതിരെ യെൽസിൻ ഉയർത്തിയിരുന്ന പ്രധാന ആരോപണം. യെൽസിൻ കാലഘട്ടത്തിൽ പരിഷ്കരണങ്ങൾ വേഗത്തിലായി. ഒപ്പം അധോലോകസമാനമായ ഒരു സമ്പന്ന സമൂഹവും പുതിയ റഷ്യയിൽ  ഉയർന്നു വന്നു. ഈ പുത്തൻ സമ്പന്ന വർഗത്തിന്റെ കുടപിടിപ്പുകാരായി ഉദ്യോഗസ്ഥവൃന്ദവും മാറി. യുഎസ്എസ്ആറിന്റെ കാലത്ത് പാർട്ടി നേതാക്കൾ കയ്യടക്കിയ അവിഹിത  ഇടങ്ങളിലേക്ക് അവരെക്കാൾ ശക്തരായി ഈ സമ്പന്നവർഗം നിലയുറപ്പിച്ചു. ശരാശരി റഷ്യക്കാരന് പരിഷ്കാരങ്ങളുടെ ഫലങ്ങൾ വീണ്ടും അന്യമായപ്പോൾ കള്ളപ്പണക്കാരുടെയും അനധികൃത സമ്പന്നരുടെയും പറുദീസയായി റഷ്യ മാറുകയായിരുന്നു. 1991 മുതൽ 1999 വരെ യെൽസിൻ പ്രസിഡന്റ് പദവിയിൽ തുടർന്നു. 1996 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യെൽസിനെതിരെ മത്സരിക്കുവാൻ ഗോർബച്ചേവുമുണ്ടായിരുന്നെങ്കിലും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ഒരു ശതമാനം വോട്ടുപോലും അദ്ദേഹത്തിന് നേടാനായില്ല. യെൽസിൻ 54.4% വോട്ടു നേടി മുന്നിലെത്തിയപ്പോൾ 40.7% വോട്ടു നേടി തൊട്ടുപിന്നിലെത്തിയത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥി ഗെന്നഡി സ്യുഗനോവ് ആയിരുന്നു. 

പരിഷ്കരണ കാലഘട്ടത്തിൽ സ്വന്തം ജനത അനുഭവിച്ചുകൊണ്ടിരുന്ന ദാരിദ്ര്യത്തിന് അറുതി വരുത്തുവാൻ കഴിഞ്ഞില്ല എന്നതായിരിക്കും ഗോർബച്ചേവിന്റെ ജനപ്രീതി ഇടിയുവാനുള്ള പ്രധാന കാരണം. ഗോർബച്ചേവ് അനുവദിച്ച പൗരസ്വാതന്ത്ര്യങ്ങൾ അദ്ദേഹത്തിന്റെ ഭരണകൂടത്തിനെതിരെതന്നെ പ്രയോഗിക്കുവാൻ സോവിയറ്റ് ജനത നിർബന്ധിതരാകുകയായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേരിട്ടു മൽസരിക്കാൻ ഗോർബച്ചേവ് തീരുമാനിച്ചപ്പോൾ പഴയ ദുരിത കാലം മറക്കുവാൻ വോട്ടർമാർ തയാറായില്ല. അതിന്റെ ഫലമായിരുന്നു ഗോർബച്ചേവിന്റെ ദയനീയ പരാജയം.

1248-mikhail-gorbachev
മിഹയിൽ ഗൊർബച്ചോവ് Photo credit : Shutterstock.com

റഷ്യയുടെ തിരഞ്ഞെടുപ്പുകൾ 1991-മുതൽ സുതാര്യവും വിശ്വാസയോഗ്യവുമല്ലെന്നായിരുന്നു പിന്നൊരവസരത്തിൽ തന്റെ പരാജയത്തെപ്പറ്റി പരാമർശിക്കവെ ഗോർബച്ചേവ് വിലയിരുത്തിയത്. 1999-ലെ ഇലക്‌ഷനിൽ ബോറിസ് യെൽസിൽ 58.6% വോട്ടുകൾ കരസ്ഥമാക്കി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. മുൻ തിരഞ്ഞെടുപ്പുകളെപ്പറ്റിയുള്ള ഗോർബച്ചേവിന്റെ വാദം നിരാശനായ ഒരു രാഷ്ട്രീയ നേതാവിന്റെതാണെന്ന് വ്യാഖ്യാനിക്കാമെങ്കിലും ഈ തിരഞ്ഞെടുപ്പിലും ക്രമക്കേടുകൾ നടന്നു എന്ന ആരോപണം വ്യാപകമായി ഉയർന്നു. സർവാധിപത്യത്തിൽനിന്നു ജനാധിപത്യത്തിലേക്ക് കാലൂന്നാൻ ശ്രമിക്കുന്ന ഒരു രാജ്യത്തിന് ഒട്ടും അഭിലഷണീയമായിരുന്നില്ല പുത്തരിയിലെ കല്ലുകടി പോലുള്ള ഈ ആരോപണങ്ങൾ. റഷ്യയിൽ പിൽക്കാലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിലും ഇത്തരം ആരോപണങ്ങൾ ഉയർന്നു എന്നതും ശ്രദ്ധേയമാണ്. റഷ്യയിൽ ജനാധിപത്യത്തിന് വേണ്ടത്ര വേരോട്ടമില്ല എന്നതിന്റെ സൂചനയായിരുന്നു യെൽസിൽ കാലഘട്ടത്തിലെ തിരഞ്ഞെടുപ്പുകൾ എന്ന ആരോപണങ്ങളിൽ സംശയമുള്ളവർക്ക് പോലും പിന്നീട് അതിൽ കുറച്ചു  സത്യമുണ്ടെന്ന് വിശ്വസിക്കേണ്ട സാഹചര്യമുണ്ടായി.

ജനനേതാവായി ഉയർന്നു വന്ന നാൾ മുതൽ അധികാരമൊഴിയുന്നതു വരെയും തികഞ്ഞ മദ്യപാനി എന്ന പേര് യെൽസിന്റെ പേരിനൊപ്പം ഉണ്ടായിരുന്നു. അമിതമായ മദ്യപാനത്തിനു ശേഷമാണ് അദ്ദേഹം നിർണായക തീരുമാനങ്ങൾ പലതും കൈകൊള്ളുന്നതെന്നും ആരോപണങ്ങൾ ഉയർന്നു. വിദേശ രാഷ്ട്രത്തലവന്മാരുമായി സംവദിക്കുമ്പോഴും ഉച്ചകോടികളിൽ പങ്കെടുക്കുമ്പോഴുമെല്ലാം വിമർശകർ ഇത്തരം ആരോപണങ്ങളുമായി അദ്ദേഹത്തെ പിൻതുടർന്നുകൊണ്ടിരുന്നു. റഷ്യയുടെ ഭരണാധികാരി എന്നതിനപ്പുറം ലോകത്തിലെ ഏറ്റവും വലിയ ആണവ ആയുധശേഖരമുള്ള രാഷ്ട്രത്തിന്റെ തലവൻ എന്ന നിലയിൽ ഈ ആരോപണങ്ങൾ ലോക ജനതയ്ക്കുമേൽ ഒരു ഭീഷണിയായിത്തന്നെ അക്കാലത്ത് നിലകൊണ്ടു.

1248-yeltsin
മുൻ റഷ്യൻ പ്രസിഡന്റ് ബോറിസ് യെൽസിൻ Photo credit : Shutterstock.com

എട്ടു വർഷത്തെ ഭരണകാലം യെൽസിനെ ഒരു ജനനേതാവ് എന്ന സ്ഥാനത്തുനിന്ന് ജനവിരുദ്ധനും ഉത്തരവാദിത്വ ബോധമില്ലാത്തവനുമായ ഭരണാധികാരി എന്ന തലത്തിൽ കൊണ്ടുചെന്നെത്തിച്ചു. പൗരസ്വാതന്ത്ര്യങ്ങളൊന്നുമില്ലാതെ അവകാശങ്ങളെല്ലാം ഉള്ളിലമർത്തി പതിറ്റാണ്ടുകൾ കഴിയേണ്ടി വന്ന സോവിയറ്റ് ജനതയ്ക്ക് ഒരു കാലത്ത് യെൽസിൻ ആവേശം തന്നെയായിരുന്നു. തങ്ങളെ സോവിയറ്റ് നുകത്തിൽനിന്നു മോചിപ്പിക്കുവാൻ വന്ന രക്ഷകനായിട്ടായിരുന്നു ദരിദ്ര, മധ്യവർഗ്ഗജനതകളിൽ ഒരു വിഭാഗം യെൽസിനെ കണ്ടിരുന്നത്. എന്നാൽ എട്ടു വർഷം നീണ്ട ഭരണത്തിന്റെ അവസാന കാലമെത്താറായപ്പോൾ ജനങ്ങൾ യെൽസിൻ എന്ന നേതാവിനെ തിരസ്കരിച്ചു തുടങ്ങി. വർധിച്ചു വന്ന കൊടുംദാരിദ്ര്യവും സാമ്പത്തിക തകർച്ചയും സോവിയറ്റ് കാലഘട്ടത്തിൽ ഉണ്ടായിരുന്നതിനേക്കാൾ വർധിച്ച അഴിമതികളും പാശ്ചാത്യ രാജ്യങ്ങളോടുള്ള അമിത വിധേയത്വവും യെൽസിൻ ഭരണത്തിന്റെ തിളക്കം അപ്പാടെ ഇല്ലാതാക്കി. ജനരോഷം രൂക്ഷമായിത്തുടങ്ങിയതോടെ ഭരണത്തിൽ തുടരുവാൻ യെൽസിൽ ശ്രമിച്ചില്ല. തനിക്കു പറ്റിയ പിഴവുകളെപ്പറ്റി അദ്ദേഹത്തിന് പൂർണ ബോധ്യമുണ്ടായിരുന്നിരിക്കണം. ജനവികാരത്തെ അംഗീകരിച്ചുകൊണ്ടും ആരോഗ്യപരമായ കാരണങ്ങളാലും തന്റെ വിശ്വസ്ത സഹപ്രവർത്തകനായ വ്ലാഡിമിർ പുട്ടിന് അധികാരം കൈമാറിക്കൊണ്ട് അദ്ദേഹം പൊതു ജീവിതത്തിൽനിന്നു പിൻവാങ്ങി.

സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്തിന്റെ സദ് ഫലങ്ങളും തകർച്ചയുടെ  ദുഷ് ഫലങ്ങളും നേരിട്ടറിയുകയും അനുഭവിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വ്ലാഡിമിർ പുട്ടിൻ. സോവിയറ്റ് യൂണിയന്റെ പ്രതാപ കാലത്ത് കെജിബിയിൽ ഉദ്യോഗസ്ഥനുമായിരുന്നു. മികച്ച രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ എന്ന പേരും അക്കാലത്ത് പുട്ടിനുണ്ടായിരുന്നു. ഔദ്യോഗിക ജീവിതത്തിലെ ഭൂരിപക്ഷം സമയവും അദ്ദേഹം പ്രവർത്തിച്ചത് ജർമനിയിൽ ആയിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ അദ്ദേഹം റഷ്യയിൽ തിരിച്ചെത്തി. സോവിയറ്റ് യൂണിയന്റെ തകർച്ചയും സാമ്പത്തിക തകർച്ചയും റഷ്യയെ ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പടുകുഴിയിലെത്തിച്ച കാലമായിരുന്നു അത്. ജോലി പോയതോടെ സെന്റ് പീറ്റേഴ്സ് ബർഗിൽ ടാക്സി ഓടിച്ചും മറ്റു തൊഴിലുകൾ ചെയ്തുമാണ് തന്റെ ദാരിദ്ര്യത്തെ അക്കാലത്ത് പുട്ടിൻ കീഴ്പ്പെടുത്തിയത്.

1248-putin-russia
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ Photo credit : Shutterstock.com

സോവിയറ്റ് യൂണിയന്റെ തകർച്ചയെ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൗമ രാഷ്ട്രീയ ദുരന്തം എന്ന നിലയിലാണ് പുട്ടിൻ കണ്ടത്. യുഎസ്എസ്ആർ എന്ന രാഷ്ട്രത്തിന്റെ തകർച്ചയെ പുട്ടിൻ അന്നുമുതലേ അംഗീകരിച്ചിരുന്നില്ല. യെൽസിനിൽനിന്ന് അധികാരം ഏറ്റുവാങ്ങിയ നാൾ മുതൽ പുട്ടിന് രണ്ട് സ്വപ്നങ്ങളേ  ഉണ്ടായിരുന്നുള്ളൂ. അധികാരം എക്കാലവും തന്നിൽ നിക്ഷിപ്തമായിരിക്കണം, പഴയ സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കണം. രണ്ടാമത്തെ അഭിലാഷം തന്റേതു മാത്രമല്ല റഷ്യൻ ജനതയുടേതു കൂടിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. രണ്ടു തവണ പ്രസിഡന്റ് സ്ഥാനത്തിരുന്നുകൊണ്ടും തുടർന്ന് പ്രധാനമന്ത്രി സ്ഥാനത്തിരുന്നുകൊണ്ടും ആ സ്ഥാനത്തിന്റെ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും പ്രസിഡന്റ് പദത്തിലെത്തിയും 2034 വരെ തന്റെ അധികാരം ഉറപ്പിച്ചുകൊണ്ടാണ് പുട്ടിൻ തന്റെ ഏകാധിപത്യ ഭരണകൂടത്തിന്റെ ജൈത്രയാത്ര തുടരുന്നത്. 

ജനാധിപത്യത്തെയും തിരഞ്ഞെടുപ്പുകളെയും വെറും പ്രഹസനങ്ങളാക്കിക്കൊണ്ട് തന്റെ അധികാരം നിലനിർത്തുവാൻ പുട്ടിന് ഒരു സങ്കോചവുമുണ്ടായിരുന്നില്ല. പിച്ചവച്ചു തുടങ്ങിയ റഷ്യൻ ജനാധിപത്യത്തിന്റെ അടിവേരറുക്കുമ്പോഴൊക്കെ ചോദ്യം ചെയ്യുവാൻ ധൈര്യം കാണിച്ച രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും കൊലചെയ്യപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തു. തിരഞ്ഞെടുപ്പു സമയങ്ങളിലെല്ലാം കൃത്രിമത്വം ആരോപിക്കപ്പെട്ടപ്പോഴും സഹസ്രകോടികളുടെ അഴിമതികൾ ആരോപിക്കപ്പെട്ടപ്പോഴും അവയെല്ലാം അവഗണിച്ചുകൊണ്ട് തന്റെ നില ഭദ്രമാക്കുവാൻ പുട്ടിന് കഴിഞ്ഞു. തന്റെ അധികാരം ഊട്ടിയുറപ്പിച്ച ശേഷമാണ് യുഎസ്എസ്ആറിലെ പഴയ ഘടക റിപ്പബ്ലിക്കുകളെ പുട്ടിൻ നോട്ടമിടുന്നത്. പ്രത്യക്ഷമായോ പരോക്ഷമായോ ആ രാജ്യങ്ങൾ തന്റെ നിയന്ത്രണത്തിലാക്കണമെന്ന ലക്ഷ്യത്തോടെയാണ് പുട്ടിൻ പിന്നീട് കരുക്കൾ നീക്കിയത്.

  സോവിയറ്റ് യൂണിയൻ തകർന്നതോടെ, സ്വന്തം രാജ്യത്തെ വെട്ടിമുറിച്ച ഭരണാധികാരി എന്ന നിലയിലാണ് ഗോർബച്ചേവ് റഷ്യയിൽ വിലയിരുത്തപ്പെട്ടത്. റഷ്യൻ ജനത കണ്ട ഏറ്റവും വെറുക്കപ്പെട്ട ഭരണാധികാരി എന്ന ഖ്യാതിയും അദ്ദേഹത്തെ തേടിയെത്തി. സോവിയറ്റ് യൂണിയൻ തകർന്ന ശേഷമുള്ള റഷ്യയിൽ സുസ്ഥിര ജനാധിപത്യത്തിലൂന്നിയ വ്യക്തമായ ഒരു ഭരണഘടന രൂപീകരിക്കുവാൻ അദ്ദേഹത്തിനു കഴിയാതെ പോയി. തന്റെ അധികാരം നിലനിർത്തുന്നതിനുള്ള ഒരു പ്രഹസനമായി മാത്രം ജനാധിപത്യത്തെ കണ്ട യെൽസിനും സംശുദ്ധമായ ഒരു ജനാധിപത്യം ആഗ്രഹിച്ചില്ല. എന്തിനും ഏതിനും ഗോർബച്ചേവിനും യെൽസിനും ഉപദേശങ്ങൾ നൽകിയിരുന്ന പാശ്ചാത്യ ശക്തികളും ജനാധിപത്യത്തിലൂന്നി വികസന മുന്നേറ്റം നടത്തുന്ന റഷ്യയെ ആഗ്രഹിച്ചില്ല. അവർക്ക് രണ്ട് ലക്ഷ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. തങ്ങൾക്ക് അക്ഷരം പ്രതി വഴങ്ങുന്ന ഗോർബച്ചേവിനെയും യെൽസിനേയും കൂട്ടുപിടിച്ച് സോവിയറ്റ് യൂണിയനേയും നവ റഷ്യയെയും പൂർണമായും തകർക്കുക, ആ തകർച്ചയിൽനിന്നു റഷ്യ ഉയർത്തെഴുന്നേൽക്കില്ലെന്ന് ഉറപ്പു വരുത്തുക. ഒരു പതിറ്റാണ്ട് അരക്ഷിതമായി നിലകൊണ്ട റഷ്യയിൽ വ്ലാഡിമിർ പുട്ടിൻ എന്ന ഏകാധിപതി ഉദയം ചെയ്തതും മേൽപ്പറഞ്ഞ സാഹചര്യങ്ങളുടെ പുകമറയ്ക്കുള്ളിൽ നിന്നുമാണ്.

1248-russia-putin-boris-yeltsin
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, മുൻ റഷ്യൻ പ്രസിഡന്റ് ബോറിസ് യെൽസിൻ (Photo credit : Shutterstock.com)

നിരന്തരം ആരോപണ വിധേയനായെങ്കിലും റഷ്യൻ ജനതയിലൊരു വിഭാഗം റഷ്യയുടെ അഭിമാനം വീണ്ടെടുത്ത നേതാവായി പുട്ടിനെ കാണുന്നു എന്നുള്ളത് ഒരു യാഥാർഥ്യം തന്നെയാണ്. യെൽസിൻ ഭരണകാലത്തെ സാമ്പത്തിക തകർച്ച മൂലം അന്യരാജ്യങ്ങളിൽ ലൈംഗികത്തൊഴിലെടുത്തു പട്ടിണി മാറ്റേണ്ടിവന്ന ഒരു സ്ത്രീസമൂഹം റഷ്യയിലുണ്ടായിരുന്നു. അവരെല്ലാം ഇന്ന് റഷ്യയിൽ സുരക്ഷിതരായുണ്ട്. യെൽസിൻ കാലഘട്ടത്തിലെ സാമ്പത്തിക തകർച്ചയുടെ ബലിയാടുകളുടെ പ്രതീകമാണവർ. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽനിന്ന് ഒരു പരിധിവരെ റഷ്യൻ ജനതയെ കരകയറ്റുവാൻ പുട്ടിന് കഴിഞ്ഞു എന്നതും തള്ളിക്കളയാനാകില്ല. അടിച്ചമർത്തലുകളെ തൃണവൽഗണിച്ചു കൊണ്ട് വിപുലമായ ഒരു ജനകീയ പ്രതിഷേധം പുട്ടിനെതിക്കെതിരെ റഷ്യയിൽ രൂപം കൊള്ളാത്തതിന്റെ പ്രധാന കാരണവും മുൻപ് ലഭിക്കാത്തതും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതുമായ ഈ സുരക്ഷിതത്വ ബോധം തന്നെയായിരിക്കാം.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സോവിയറ്റ് ആക്രമണങ്ങളിൽനിന്നു മുതലാളിത്ത രാജ്യങ്ങളെ സംരക്ഷിക്കാനാണ് നാറ്റോ (North Atlantic Treaty Organisation) രൂപീകരിക്കുന്നത്. അതേ നാറ്റോ തന്നെയാണ് റഷ്യ –യുക്രെയ്ൻ സംഘർഷത്തിന്‌ കാരണമായതും. ആളിലും അർഥത്തിലും റഷ്യയെ അപേക്ഷിച്ച് ഒരു ചെറിയ രാജ്യമാണ് യുക്രെയ്ൻ. സോവിയറ്റ് യൂണിയനിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം യുക്രെയ്നിൽ ആദ്യ പൊതു തിരഞ്ഞെടുപ്പ് 1991-ൽ നടക്കുകയുണ്ടായി. റഷ്യൻ അനുകൂലിയായ ലിയോനിദ് ക്രാവ് ചുക് ആണ് അന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ജനാധിപത്യ പരമായാണ് തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും ഒരു ഏകാധിപതിയെപ്പോലെയായിരുന്നു ചുകിന്റെ ഭരണം. 

1248-valentina-matviyenko-putin
റഷ്യൻ ഉപരിസഭയായ ഫെഡറേഷൻ കൗൺസിൽ അധ്യക്ഷ വാലന്റിന മാത്‌വിയേങ്കോ,റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ (Photo by Mikhail KLIMENTYEV / Sputnik / AFP)

2004 വരെ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് തുടർന്നു. തുടർന്നു നടന്ന രണ്ടാം തിരഞ്ഞെടുപ്പിൽ യാനു കോവിച്ചും വിക്ടർ ചെങ്കോവും തമ്മിലായിരുന്നു മൽസരം. മുൻപ് പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്ന യാനു കോവിച്ച് ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചു. അദ്ദേഹം റഷ്യൻ പക്ഷപാതി ആയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ അഴിമതി നടന്നു എന്ന ആരോപണത്തെ തുടർന്നു നടന്ന പോരാട്ടത്തിൽ വിക്ടർ ചെങ്കോവ് വിജയിക്കുകയും പാശ്ചാത്യ ചായ്‌വുള്ള ഇദ്ദേഹം പ്രസിഡന്റായി ചുമതലയേൽക്കുകയും ചെയ്തു. 2010-ൽ യാനു കോവിച്ച് റഷ്യയുടെ പിന്തുണയോടെ വീണ്ടും അധികാരത്തിലെത്തി. 2014-ൽ പാശ്ചാത്യ അനുകൂലിയായ സെലൻസ്കി അധികാരത്തിലെത്തി. ഈ അധികാര കൈമാറ്റങ്ങളെല്ലാം സൂചിപ്പിക്കുന്നത്. യുഎസും റഷ്യയും തങ്ങളുടെ  ഇംഗിതങ്ങൾ നടപ്പിൽ വരുത്തുന്നതിനായി യുക്രെയ്നിൽ ആവുന്നത്ര കരുക്കൾ നീക്കി എന്നാണ്. സൈനികശക്തി കുറഞ്ഞ രാജ്യങ്ങളെ വിരട്ടിയും അനുനയിപ്പിച്ചും ചൊൽപ്പടിയിലാക്കുക എന്ന റഷ്യയുടെയും യുഎസിന്റെയും തന്ത്രത്തിന്റെ ഇരയായിരുന്നു യുക്രെയ്ൻ എന്ന രാജ്യവും അവിടത്തെ ജനതയും.

ഇപ്പോഴത്തെ റഷ്യൻ പ്രകോപനത്തിന്റെ പ്രധാന കാരണം നാറ്റോയിൽ ചേരാനുള്ള യുക്രെയ്ന്റെ അമിതാവേശമായിരുന്നു. അയൽ രാജ്യങ്ങളിൽ നാറ്റോയുടെ സൈനിക സാന്നിധ്യമുണ്ടാകുന്നത് തങ്ങളുടെ രാജ്യ സുരക്ഷയ്ക്ക് ഹാനികരമാകുമെന്ന് റഷ്യ ഭയന്നിരുന്നു. സോവിയറ്റ് യൂണിയനിൽനിന്നു വിട്ടുപോയി രൂപം കൊണ്ട അയൽ രാജ്യങ്ങൾ തങ്ങളുടെ പരോക്ഷ നിയന്ത്രണത്തിലായിരിക്കണമെന്ന് റഷ്യ ആഗ്രഹിക്കുന്നു. അതിന് എക്കാലവും തടസ്സം നിൽക്കുന്നത് യുഎസ് ആണെന്നും ആ രാജ്യം വിലയിരുത്തുന്നു. റഷ്യയുടെ സംശയത്തെ ബലപ്പെടുത്തുന്ന സമീപനമാണ് എക്കാലത്തും പാശ്ചാത്യ ശക്തികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതും.

English Summary: Boris Yeltsin reign- Series on Russia and disintegration of USSR- Part-Two

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com