ADVERTISEMENT

തിരുവനന്തപുരം∙ ഐടി പാര്‍ക്കുകളില്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പ്രവൃത്തി സമയത്തിനുശേഷമുള്ള വിനോദവേളകളില്‍ മദ്യം നൽകുന്നതിന് പ്രത്യേക ചട്ടം കൊണ്ടുവരും. വിദേശമദ്യചട്ടത്തിനു കീഴിലാണ് പ്രത്യേക ചട്ടം കൊണ്ടുവരുന്നത്.

ഐടി പാർക്കുകളിൽ വിനോദത്തിനായി നീക്കിവയ്ക്കുന്ന പ്രത്യേക സ്ഥലങ്ങളിൽ ലൈസൻസ് അനുവദിച്ച് മദ്യം വിതരണം ചെയ്യാനാണ് തീരുമാനം. പ്രവൃത്തി സമയത്ത് മദ്യപിക്കാനാകില്ല. നിയമത്തിലൂടെ ഇത് ഉറപ്പാക്കും. ജീവനക്കാർ മദ്യം ഉപയോഗിച്ചു കഴിഞ്ഞാൽ ഓഫിസിലേക്കു കയറാതിരിക്കാനുള്ള കർശന നിർദേശങ്ങൾ ഉണ്ടാകുമെന്ന് ചട്ടങ്ങൾ രൂപീകരിക്കുന്ന നികുതി വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വിനോദത്തിനായുള്ള മേഖലയിൽ സ്ഥാപിക്കുന്ന റസ്റ്ററന്റുകളിൽ മദ്യം വിതരണം ചെയ്യാനാണ് ആലോചന. പുറത്തുനിന്നുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാൻ കഴിയില്ല. ഐടി ഓഫിസുകളുടെ ക്ഷണപ്രകാരം എത്തുന്ന അതിഥികൾക്ക് ഇളവുണ്ടാകും. നടത്തിപ്പിന്റെ പൂർണ ഉത്തരവാദിത്തം ഐടി കമ്പനികൾക്കായിരിക്കും. വീഴ്ചയുണ്ടായാൽ കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകും.

ഐടി മേഖലയിലെ ഡെവലപ്പർമാർക്കും കോ ഡെവലപ്പർമാർക്കും മാത്രമായിരിക്കും മദ്യശാല തുടങ്ങാൻ കഴിയുക എന്നാണ് നയത്തിൽ പറയുന്നത്. ബാർ നടത്തുന്നവർക്ക് ഈ ലൈസൻസ് എടുക്കാൻ കഴിയില്ലെന്ന് അധികൃതർ പറയുമ്പോൾ, എങ്ങനെ മദ്യവിതരണം നടത്തുമെന്നതിൽ അവ്യക്തതയുണ്ട്. ഐടി കമ്പനികൾക്ക് ഇക്കാര്യത്തിൽ പരിചയമില്ലാത്തതിനാൽ മറ്റുള്ള സ്ഥാപനങ്ങളെയോ വ്യക്തികളെയോ ആശ്രയിക്കേണ്ടിവരാം.

നിയമവകുപ്പിന്റെ അഭിപ്രായംകൂടി അറിഞ്ഞശേഷമായിരിക്കും അന്തിമ തീരുമാനം. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കും മദ്യ ഉപയോഗത്തിനുള്ള സൗകര്യം നൽകില്ല. 10 കോടിക്കു മുകളിൽ വാർഷിക ടേൺ ഓവറുള്ള കമ്പനികൾക്കായിരിക്കും അനുവാദം. ഐടി മേഖലയിലെ ഇവരുടെ പ്രവർത്തനങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ലൈസൻസ് അനുവദിക്കുക.

English Summary : Special rules will be introduced for serving liquor in IT parks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com