അധ്യയനം പാതിയില്‍: എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍
Mail This Article
സംസ്ഥാനത്ത് അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍. അധ്യയന ദൈര്‍ഘ്യം വെട്ടിക്കുറച്ച് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. പാഠഭാഗങ്ങളും പരിശീലനവും പൂര്‍ത്തിയാക്കാതെ പരീക്ഷ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ പരീക്ഷ ബഹിഷ്‌കരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 80 പേരാണ് പരീക്ഷ എഴുതിയത്. 120 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് എത്തിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 216 വിദ്യാര്‍ഥികളില്‍ 20 പേര്‍ മാത്രമാണ് പരീക്ഷക്കെത്തിയത്. തൃശൂരില്‍ 60 പേര്‍ മാത്രമാണ് പരീക്ഷക്കെത്തിയത്. കോട്ടയം മെഡിക്കൽ കോളജിൽ 55 പേർ പരീക്ഷ എഴുതുന്നില്ല. 150 സീറ്റാണ് ആകെയുള്ളത്. എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്ത 104 വിദ്യാര്‍ഥികളില്‍ 30 പേര്‍ മാത്രമാണ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതാന്‍ എത്തുന്ന കുട്ടികളുടെ എണ്ണം നോക്കി, പരീക്ഷ മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ സിലബസ് പ്രകാരം ഒരു വര്‍ഷം കൊണ്ട് മാത്രം തീര്‍ക്കേണ്ട അധ്യയനം ആറ് മാസം കൊണ്ടാണ് തീര്‍ത്തതെന്നു വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. അതേസമയം ദേശീയ മെഡിക്കല്‍ കമ്മിഷന്‍നിര്‍ദേശം അനുസരിച്ച് ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് എടുത്ത തീരുമാനപ്രകാരമാണ് പരീക്ഷ എന്നാണ് ആരോഗ്യ സര്‍വകലാശാലയുടെ വിശദീകരണം. പരീക്ഷ വേഗം നടത്തി ഫല പ്രഖ്യാപനവും അതിവേഗം നടത്താനായിരുന്നു ആരോഗ്യ സര്‍വകലാശാലയുടെ തീരുമാനം. ഡിജിറ്റല്‍ വാല്യുവേഷന്‍ നടത്തി പരീക്ഷ കഴിഞ്ഞാലുടന്‍ ഫലം പ്രഖ്യാപിക്കാനാകുമെന്നും സര്‍വകലാശാല വ്യക്തമാക്കിയിരുന്നു.
English Summary: Medical Students boycott last year MBBS Exam