‘‘ഇവിടിരുന്നു കള്ളുകുടിച്ചാൽ പൊലീസ് വരുമോ?’’ – ചോദ്യം പൊലീസിനോട്
Mail This Article
കോട്ടയം ∙ കടുവയെ കിടുവ പിടിച്ചെന്നു കേട്ടിട്ടുണ്ടോ? ആ അവസ്ഥയാണ് പാലായിലെ രണ്ടു യുവാക്കൾക്ക്. വ്യാഴാഴ്ച പാലാ മീനച്ചിലാർ കടവിലെത്തിയ ഇവർ ‘‘ഇവിടിരുന്നു കള്ളുകുടിച്ചാൽ പൊലീസ് വരുമോയെന്ന്’’ ചോദിച്ചത് സാക്ഷാൽ പൊലീസിനോട്.
മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്‌ഡിനായി സ്ക്വാഡുകാരുടെ കൂടെ പാലാ മീനച്ചിലാർ കടവിൽ മഫ്തി വേഷത്തിൽ നിന്ന പാലാ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ടോംസൺ പീറ്റർ കുരിയാലിമല എന്ന കെ.പി.ടോംസണിനോടായിരുന്നു യുവാക്കളുടെ ചോദ്യം. പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പു ചുമത്തി യുവാക്കൾക്കെതിരെ പിന്നാലെ കേസെടുത്തു.
‘‘മീനച്ചിലാർ തീരത്തിരുന്നു മദ്യപിച്ച ചിലരെ റെയ്ഡിന്റെ ഭാഗമായി പിടികൂടിയിരുന്നു. ഇവരെ റോഡിലേക്ക് എത്തിക്കുന്നത് വീക്ഷിച്ചുനിന്ന തന്നോടാണ് ആളറിയാതെ രണ്ടു പേർ ഇവിടിരുന്നു കള്ളുകുടിച്ചാൽ പൊലീസ് വരുമോയെന്ന് ചോദിച്ചത്. മറുപടി കേൾക്കാൻ നിൽക്കാതെ തീരത്തെ പടികളിറങ്ങിപ്പോയ ഇവർ പടികളിലൊന്നിൽ ഇരുന്ന് ബീയർ കുപ്പി തുറക്കാൻ തുനിഞ്ഞതോടെയാണ് സ്ക്വാഡിലെ മറ്റ് അംഗങ്ങൾ യുവാക്കളെ പിടികൂടിയത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയുണ്ടായ രസകരമായ മുഹൂർത്തമായതിനാലാണ് അത് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ’’– കെ.പി.ടോംസൺ മനോരമ ഓൺലൈനോടു പറഞ്ഞു. കേസെടുത്ത ശേഷം താക്കീത് നൽകി യുവാക്കളെ വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു.
English Summary: Embarrassed moment for youths in front of Police at Pala