'സിപിഎം ഉമ്മാക്കി കാട്ടി ഭയപ്പെടുത്തേണ്ട, ഇനിയും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കും'
Mail This Article
തിരുവനന്തപുരം ∙ പാർലമെന്‍റ് പാസാക്കിയ നിയമത്തിനെതിരെ സമരം ചെയ്യുന്നതും ഗവർണറെ അധിക്ഷേപിക്കുന്നതും എന്ത് ഫെഡറൽ തത്വങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. വി.മുരളീധരനെക്കൊണ്ട് കേരളത്തിന് നയാപൈസയുടെ ഗുണമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫെഡറൽ തത്വങ്ങൾ എന്ന ഉമ്മാക്കി കാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്നും ഇനിയും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ‘ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങളെ നേരിട്ട് കാണാൻ പോകുന്നതിന് സിപിഎമ്മിന് എന്താണ് അസ്വസ്ഥത? നാടിന്‍റെ പുരോഗതിക്കായാണോ കിടപ്പാടം കവർന്നെടുക്കാൻ വേണ്ടിയാണോ കെ-റയിൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം.
ശീതീകരിച്ച മുറിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖരെ കണ്ടതുപോലെയല്ല താൻ നടന്നാണ് കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ അറിയാൻ ചെന്നത്.’- മുരളീധരൻ കൂട്ടിച്ചേർത്തു. ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളുമായി ബന്ധപ്പെടുന്നതിൽ നിന്ന് തന്നെ അകറ്റിനിർത്താൻ കഴിയുമെന്ന് സിപിഎം ധരിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: V Muraleedharan Responds to Kodiyeri Balakrishnan's Allegations