വ്യാജ ഡോക്ടറേറ്റ് വിവാദം: തെളിയിക്കാന്‍ കഴിഞ്ഞില്ല; ഷാഹിദയ്ക്ക് അനുകൂല വിധി
Mail This Article
തിരുവനന്തപുരം∙ വിദ്യാഭ്യാസ യോഗ്യതകള്‍ വ്യാജമാണെന്ന ആരോപണത്തില്‍ വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാലിന് അനുകൂല വിധി. ഷാഹിദാ കമാലിന് വിദ്യാഭ്യാസ യോഗ്യത ഇല്ലെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. ഷാഹിദായുടെ ഡോക്ടറേറ്റ് വ്യാജമെന്നായിരുന്നു പരാതി. സംഭവത്തിൽ പരാതിക്കാരിക്ക് വിജിലന്‍സിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാനുള്ള സംവിധാനം ലോകായുക്തക്കില്ലെന്നും വിധിയിൽ വ്യക്തമാക്കുന്നു.
ഷാഹിദ കമാൽ ബികോം വരെ മാത്രമാണ് പഠിച്ചതെന്നും അവസാന വർഷ പരീക്ഷ പാസായിട്ടില്ലെന്നും ഡോക്ടറേറ്റ് ഇല്ലെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഷാഹിദ നൽകിയ സത്യവാങ്‌മൂലത്തിൽ ഇവരുടെ വിദ്യാഭ്യാസ യോഗ്യത ബിരുദമെന്നാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വിദൂരവിദ്യാഭ്യാസ കോഴ്സിലൂടെ ബികോമും പിന്നീട് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദവും പാസായെന്നും ഇന്റർനാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റ് ലഭിച്ചെന്നുമാണ് ആരോപണങ്ങളോട് ഷാഹിദ ആദ്യം പ്രതികരിച്ചത്. പിന്നീട്, തന്റെ വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റുണ്ടെന്ന് സമ്മതിച്ച ഷാഹിദ, ബിരുദം കേരള സര്‍വകലാശാലയില്‍ നിന്നല്ലെന്നും അണ്ണാമലൈയില്‍ നിന്നാണെന്നും തിരുത്തി. വിയറ്റ്നാം സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് എന്ന നിലപാട് തിരുത്തി, കസഖ്സ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയതെന്നും പറഞ്ഞിരുന്നു.
English Summary: Lok Ayukta on Shahida Kamal's Education Qualification