ADVERTISEMENT

കണ്ണൂർ∙ കേന്ദ്ര നേതൃത്വത്തിനെതിരെ ഗ്രൂപ്പ് ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി കേരള നേതാക്കള്‍. പ്രസ്താവനകള്‍ക്കും വാര്‍ത്താ സമ്മേളനങ്ങള്‍ക്കും അപ്പുറം കേന്ദ്ര നേതാക്കള്‍ എന്തു ചെയ്യുന്നുവെന്നായിരുന്നു വിമര്‍ശനം. പ്രധാന വിഷയങ്ങളില്‍പോലും ഇടപെടല്‍ ഉണ്ടാകുന്നില്ല. ഡല്‍ഹി കേന്ദ്രീകരിച്ച് ഇത്രയധികം നേതാക്കള്‍ പ്രവര്‍ത്തിക്കുന്ന അധികം പാര്‍ട്ടികളില്ല. എന്നിട്ടും ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രി കെ.എന്‍. ബാലഗോപാലാണ് വിമര്‍ശനം ഉന്നയിച്ചത്.

ദേശീയ തലത്തില്‍ ഇടതു മുന്നണി ശക്തിപ്പെടുത്താനും മതേതര പാര്‍ട്ടികളുടെ കൂട്ടായ്മ രൂപപ്പെടുത്താനും ഈ പ്രവര്‍ത്തന ശൈലി കൊണ്ടു കഴിയില്ല. പ്രവര്‍ത്തനരീതി മാറ്റിയില്ലെങ്കില്‍ ബംഗാളിലും ത്രിപുരയിലും തിരിച്ചുവരവ് സാധ്യമാകില്ല. വിവിധ സംസ്ഥാനങ്ങളിലെ പ്രധാന പ്രാദേശിക വിഷയങ്ങള്‍ പ്രചാരണ ആയുധമാക്കുന്നതിലെ വീഴ്ച പരിഹരിക്കണമെന്നും നിര്‍ദേശമുയര്‍ന്നു.  ബംഗാളിലേയും ത്രിപുരയിലേയും തിരിച്ചടി മറികടക്കാന്‍ കേന്ദ്രനേതൃത്വം എന്ത് ചെയ്തു. അംഗങ്ങളെ ചേര്‍ക്കാന്‍ പോലും കഴിഞ്ഞില്ല. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലും ശ്രദ്ധിച്ചില്ല.  കോളജുകള്‍ അടച്ചിട്ടു എന്നത് ന്യായീകരണമല്ല. വീട്ടില്‍ പോയെങ്കിലും അംഗത്വം വിതരണം ചെയ്യണമായിരുന്നു.  

കേന്ദ്ര നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിനെതിരെ സംഘടനാ റിപ്പോര്‍ട്ടിലും വിമര്‍ശനമുണ്ട്. നാല് വര്‍ഷം കേന്ദ്ര നേതൃത്വം എന്ത് ചെയ്തുവെന്നും ചോദ്യമുണ്ടായി.  ചുമതല നിറവേറ്റുന്നതില്‍ പാര്‍ട്ടി സെന്ററിനും പിബിക്കും വീഴ്ച വന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോളിറ്റ് ബ്യൂറോയുടെ പ്രവര്‍ത്തനം 2 വര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തണമെന്ന നിര്‍ദേശം നടപ്പിലായില്ല. കോവിഡായിരുന്നെങ്കിലും ഇക്കാര്യം വിലയിരുത്താന്‍ കഴിയുമായിരുന്നു. ഇടതു കൂട്ടായ്മ രൂപപ്പെടുത്തുന്നതില്‍ പാര്‍ട്ടി സെന്ററും പിബിയും പരാജയപ്പെട്ടു. വര്‍ഗ ബഹുജന സംഘടനകളുടെ വിലയിരുത്തല്‍ കൃത്യമായി നടക്കുന്നില്ല. കേന്ദ്ര സെക്രട്ടേറിയറ്റ് രൂപീകരിക്കാത്തതും പ്രവര്‍ത്തനത്തിനു തടസമായെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, കെ.വി.തോമസിനെ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചത് കോണ്‍ഗ്രസ് നേതാവെന്ന നിലയിലാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. കെ.വി.തോമസിനെ സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും യച്ചൂരി പറഞ്ഞു. മികച്ച ബിജെപി ഇതര മുഖ്യമന്ത്രി സ്റ്റാലിനാണന്ന് താൻ പറഞ്ഞിട്ടില്ലെന്നും ബിജെപി ഇതര മുഖ്യമന്ത്രിമാർ ഒന്നിക്കണമെന്നാണ് പറഞ്ഞതെന്നും യച്ചൂരി വ്യക്തമാക്കി. 

English Summary: Criticism Against CPM top leadership in  Party conference 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com