ADVERTISEMENT

കണ്ണൂർ ∙ എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ സിപിഎം പൊളിറ്റ് ബ്യൂറോയില്‍. ഡൽഹി കേന്ദ്രീകരിച്ച് വർഷങ്ങളോളം പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് പൊളിറ്റ് ബ്യൂറോയിലേക്ക് വിജയരാഘവൻ എത്തുന്നത്. 2018 ജൂണിലാണ് അദ്ദേഹം എൽഡിഎഫ് കൺവീനറായത്. ഈ സ്ഥാനത്തേക്കു പുതിയ ആൾ എത്തുമോയെന്ന് വരുംദിവസങ്ങളിലറിയാം.

2020ൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയപ്പോൾ ഒരേ സമയം സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായിരുന്നു വിജയരാഘവൻ. സിപിഎമ്മിന്റെ സമുന്നതരായ നേതാക്കൾക്കുപോലും ലഭിക്കാത്ത ഇരട്ട പദവിയാണ് വിജയരാഘവനു ലഭിച്ചത്. മുന്നണി കൺവീനറുടെയും പാർട്ടി സെക്രട്ടറിയുടെയും ചുമതല ഒരേ നേതാവ് വഹിക്കുന്നത് മുൻപുണ്ടായിട്ടില്ല.

പാർട്ടി നേതൃത്വത്തിന് എ.വിജയരാഘവനോടുള്ള വിശ്വാസം ഇതിൽനിന്നും വ്യക്തം. ഏറ്റവും സീനിയറായ കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിലാണ് ഈ പദവികളിലേക്കു പരിഗണിച്ചതെന്നാണ് നേതൃത്വം അന്ന് വ്യക്തമാക്കിയത്. 1956 മാർച്ച് 23ന് മലപ്പുറത്താണ് വിജയരാഘവന്റെ ജനനം. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ വിജയരാഘവൻ, 1986ൽ എസ്എഫ്ഐയുടെ ദേശീയ അധ്യക്ഷനായി.

1989ൽ പാലക്കാടുനിന്ന് ലോക്സഭയിലെത്തി. 1998ൽ ആദ്യമായി രാജ്യസഭാംഗമായ അദ്ദേഹം സിപിഎം ചീഫ് വിപ്പുമായിരുന്നു. 2004ൽ വീണ്ടും രാജ്യസഭയിലെത്തി. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ (ഇസ്‌ലാമിക് ഹിസ്റ്ററി) ഒന്നാം റാങ്കുകാരനാണ്. സിപിഎം കർഷക തൊഴിലാളി ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് ഭാര്യ. മകൻ: അഡ്വ.ഹരികൃഷ്ണൻ.

English Summary: A Vijayaraghavan to CPM politburo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com