മാവൂരിൽ 5 മാസത്തിനിടെ തകർത്തത് 13 ബസുകളുടെ ചില്ലുകൾ; ഒരാൾ പിടിയിൽ
Mail This Article
കോഴിക്കോട്∙ മാവൂരിൽ യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞു തകർത്ത യുവാവ് പിടിയിൽ. പൊയിൽ സ്വദേശി അഹമ്മദ് ബിൻഷാദ് മെഹമൂദ് (22)ആണ് മാവൂർ പൊലീസിന്റെ പിടിയിലായത്. പ്രതിയെ താമരശ്ശേരി മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കി.
കഴിഞ്ഞ ദിവസം താത്തൂർ ഭാഗത്തുവച്ചാണ് ബസിന്റെ ചില്ല് എറിഞ്ഞ് തകർത്തത്. അഹമ്മദ് ഷിൻഷാദ് മറ്റൊരു ബസിലെ ജീവനക്കാരനായും മാനേജരായും ജോലി ചെയ്യുന്നയാൾ ആണ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
അഞ്ചു മാസങ്ങൾക്കുള്ളിൽ മാവൂരിൽ വച്ച് 13 സ്വകാര്യ ബസുകളുടെ ചില്ലാണ് എറിഞ്ഞുടച്ചത്. ഈ കേസുകളിലും അഹമ്മദ് ബിൻഷാദിനും പങ്കുള്ളതായും കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടങ്ങിയെന്നും മാവൂർ പൊലീസ് ഇൻസ്പെക്ടർ കെ. വിനോദൻ പറഞ്ഞു. അസിസ്റ്റന്റ് കമ്മീഷണർ കെ.സുദർശന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ കെ വിനോദാണ് കേസന്വേഷിക്കുന്നത്. എസ്ഐ കെ. സന്തോഷ് കുമാർ, എഎസ്ഐ പി. സജീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.മോഹനൻ, കെ സുമോദ്, സിവിൽ പൊലീസ് ഓഫിസർമാരായ ലിജു ലാൽ, കെ.സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
English Summary: Glass of the bus was demolished in Mavoor