കൊലയാളികള്‍ ഉപയോഗിച്ചത് സഞ്ജിത്തിന്റെ കാര്‍: സ്ഥിരീകരിച്ച് അമ്മ സുനിത
Mail This Article
പാലക്കാട് ∙ എലപ്പുള്ളി പാറയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാർ തന്നെയെന്ന് സഞ്ജിത്തിന്റെ അമ്മ സുനിത. സഞ്ജിത്ത് കൊല്ലപ്പെടുന്നതിന് ഒന്നര മാസം മുൻപ് തകരാർ പരിഹരിക്കാൻ കാർ വർക്‌ഷോപ്പിൽ കൊടുത്തിരുന്നു.
എന്നാൽ എവിടെയാണ് കൊടുത്തതെന്നോ മറ്റു വിവരങ്ങളോ അറിയില്ല. മകന്റെ മരണശേഷം കാറിനെക്കുറിച്ച് ചിന്തിച്ചില്ലെന്നതാണ് സത്യം. കാർ എവിടെയാണെന്നോ ആരാണ് ഉപയോഗിക്കുന്നതെന്നോ അറിയില്ല. സഞ്ജിത്തിന്റെ കാറിൽ കൊലയാളികൾ വന്ന വിവരം വാർത്തയിലൂടെയാണ് അറിഞ്ഞതെന്നും സുനിത മനോരമ ന്യൂസിനോടു പറഞ്ഞു.
കൊലയ്ക്കു ശേഷം രക്ഷപ്പെട്ടവര്‍ ഉപേക്ഷിച്ച KL 11 AR 641 എന്ന വാഹനം നാലു മാസം മുന്‍പ് കൊല്ലപ്പെട്ട എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നു പൊലീസ് അറിയിച്ചിരുന്നു. കേസില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറയിൽ എത്തിയശേഷം തമിഴ്നാട്ടിലേക്കു കടന്നതായാണ് സൂചന.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവർത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. എലപ്പുള്ളി പാറ സ്വദേശിയും എസ്ഡിപിഐ പ്രാദേശിക ഭാരവാഹിയുമായ സുബൈറിനെ രണ്ടു കാറുകളിലായെത്തിയ സംഘം ബൈക്ക് ഇടിച്ച് വീഴ്ത്തിയശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
English Summary: Subair Murder; The gang arrived in the car of slain RSS activist