ADVERTISEMENT

സുഷമ സ്വരാജിന്റെ കൈകളിൽ മുഖമൊതുക്കി പുഞ്ചിരിച്ചു നിൽക്കുന്ന ഈ കുട്ടികളെ ആരും മറക്കാനിടയില്ല. എച്ച്‌ഐവി ബാധിതരായതിനാല്‍ സ്‌കൂള്‍ പ്രവേശനത്തില്‍ വിവേചനം നേരിട്ട ബെന്‍സനും സഹോദരി ബെന്‍സിയും. പന്ത്രണ്ടു വർഷം മുന്‍പ്, എച്ച്‌ഐവി ബാധയുടെ നീരാളിപ്പിടിത്തത്തിൽ നിന്നു എന്നെന്നേക്കുമായി മോചിതയായ ബെൻസിക്കൊപ്പം കഴിഞ്ഞ ദിവസം ബെന്‍സനും യാത്രയായി. കൊല്ലം ജില്ലയിൽ ആദ്യമായി എച്ച്ഐവി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന കണ്ണിയായിരുന്നു ബെൻസന്‍‍ (26). കൊട്ടാരക്കര തൃക്കണ്ണമംഗലിൽ ബന്ധുവിന്റെ സംരക്ഷണയിലായിരുന്ന ബെൻസനെ, ബന്ധു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

benson-bensi-2
ബെൻസനും ബെൻസിയും

ആദിച്ചനല്ലൂരിനു സമീപം കുമ്മല്ലൂർ കട്ടച്ചൽ ബിൻസി ബംഗ്ലാവിൽ പരേതരായ സി.കെ.ചാണ്ടിയുടെയും മേരി ജോണിന്റെയും മക്കളാണ് ബെന്‍സനും ബെന്‍സിയും. സി.കെ.ചാണ്ടി 1997ലും മേരി ചാണ്ടി 2000ലും മരിച്ചതിനെ തുടർന്നു മുത്തച്‌ഛൻ ഗീവർഗീസ് ജോണിയുടെയും മുത്തശ്ശി സാലമ്മയുടെയും സംരക്ഷണയിലായിരുന്നു ഇരുവരും. കുട്ടികൾക്കു മരുന്നു നൽകുന്നതിനു ഹിന്ദുസ്‌ഥാൻ ലാറ്റക്‌സിനെ കൊണ്ടു പദ്ധതി ഏറ്റെടുപ്പിക്കുന്നതിലും മുൻകയ്യെടുത്തതു ജോണിയായിരുന്നു. കുട്ടികളെ സ്‌കൂളിൽ പഠിക്കാൻ പോലും അനുവദിക്കാതെ സമൂഹം അകറ്റിയപ്പോൾ അതിനോടു പോരാടി അവരുടെ അവകാശം നേടിക്കൊടുത്തതും ജോണി തന്നെ. 2005 ജനുവരി 12നു കുട്ടികളെയും കാഴ്‌ചയില്ലാത്ത മുത്തശ്ശി സാലമ്മയെയും മാത്രമാക്കി ജോണി എന്നന്നേക്കുമായി യാത്രയായി. പിന്നീട് മുത്തശ്ശി സാലിക്കുട്ടിയുടെ സംരക്ഷണയിലായിരുന്നു ഇരുവരും.

Benson & Bency with Sushama Swraj
ബെൻസനും ബെൻസിയും സുഷമ സ്വരാജിനൊപ്പം

∙ ഒടുങ്ങാത്ത ദുരിതത്തിന്റെ കുട്ടിക്കാലം

മാതാപിതാക്കളിൽ നിന്നു പകർന്നു കിട്ടിയ എച്ച്‌ഐവി ബാധയെ തുടർന്ന് ഈ സഹോദരങ്ങൾക്ക് അനുഭവിക്കേണ്ടി വന്നത് എണ്ണിയാൽ ഒടുങ്ങാത്ത ദുരിതങ്ങളാണ്. എച്ച്‌ഐവി ബാധിതരാണെന്ന് അറിയുമ്പോൾ ബെൻസി നഴ്‌സറി സ്‌കൂളിലായിരുന്നു. തുടർന്ന് ഇരുവരെയും കൈതക്കുഴി ഗവൺമെന്റ് എൽപിഎസിൽ ചേർത്തു. ഇവിടെ പഠനം നടത്തുമ്പോഴാണ് എച്ച്‌ഐവി ബാധിതരായ കുട്ടികളെ പഠിപ്പിക്കാൻ പാടില്ലെന്ന ആവശ്യവുമായി സ്‌കൂൾ പിടിഐ രംഗത്തെത്തിയത്. തുടർന്ന് ഇവരെ സമീപത്തെ ലൈബ്രറിയിൽ ഇരുത്തി പ്രത്യേക അധ്യാപകരെ നിയമിച്ചു പഠിപ്പിക്കേണ്ടി വന്നു. പിന്നീട് സന്നദ്ധ സംഘടനകളും ഗവൺമെന്റും ആരോഗ്യ വകുപ്പും ഇടപെട്ടു ജനങ്ങളിൽ നടത്തിയ ബോധവൽകരണത്തെ തുടർന്നു കൈതക്കുഴി എൽപി സ്‌കൂൾ ഹെഡ് മാസ്‌റ്ററുടെ മുറിയിൽ ഇരുത്തി പഠിപ്പിച്ചു. ഇക്കാര്യം രാജ്യന്തര മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു.

Benson & Bency with Sushama Swraj
ബെൻസനും ബെൻസിയും സുഷമ സ്വരാജിനൊപ്പം

∙ സുഷമയുടെ കെട്ടിപ്പിടിച്ചൊരുമ്മ

ബെൻസനും ബെൻസിയും 2003ൽ കൊച്ചിയിലെത്തിയ മുൻ രാഷ്‌ട്രപതി ഡോ. എ.പി.ജെ.അബ്‌ദുൽ കലാമിനെ സന്ദർശിച്ചിരുന്നു. ‌‌അന്ന് കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജിനെ 2003 സെപ്‌റ്റംബർ 28നു തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ചു കണ്ടതാണ് വഴിത്തിരിവായത്. ഇരുവരെയും കണ്ടപാടേ സുഷമ മടിയിലിരുത്തി. കുശലാന്വേഷണങ്ങൾ നടത്തി. മുത്തച്‌ഛൻ ഗീവർഗീസ് ജോണിനോട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഇരുവരെയും കെട്ടിപ്പിടിച്ച് നെറുകയിൽ ചുംബിച്ച സുഷമ, അഞ്ചു വർഷത്തെ ഭാരിച്ച ചികിത്സാ ചെലവിനുള്ള സംവിധാനവും ശരിയാക്കിയാണ് മടങ്ങിയത്. സുഷമയുടെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു ഇരുവരും അന്ന് പ്രസ് ക്ലബ്ബിൽ എത്തിയത്. 

benson-bensi-1
ബെൻസനും ബെൻസിയും മലയാള മനോരമ കൊല്ലം യൂണിറ്റ് പ്രസ് സന്ദർശിക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ (2007 ലെ ചിത്രം).

∙ ബെന്‍സനെ തനിച്ചാക്കി ബെന്‍സി, പിന്നെ മുത്തശ്ശി

സുമനസ്സുകളുടെ കാരുണ്യം ഇരുവരുടെയും ചികിത്സാ സഹായമായി ഒഴുകിയെത്തിയിരുന്നു. സംസ്‌ഥാന ഭരണകൂടവും പല ഘട്ടങ്ങളിലായി കുട്ടികൾക്ക് സഹായങ്ങളെത്തിച്ചു. സംസ്‌ഥാന എയ്‌ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ശ്രമഫലമായി രണ്ടാംഘട്ട എആർടിക്കുള്ള മരുന്നുകൾ സൗജന്യമായി നൽകി. എന്നിരുന്നാലും, വ്യക്‌തികളിലൂടെയും സഹായങ്ങളെത്തിയെങ്കിലും പലപ്പോഴും ചികിൽസയ്‌ക്കും മരുന്നിനും പണമില്ലാതെ മുത്തശ്ശി സാലമ്മ വിഷമിച്ചിരുന്നു.

Benson & Bency with Sushama Swraj
ബെൻസനും ബെൻസിയും സുഷമ സ്വരാജിനൊപ്പം

2010 മേയിലാണ് ബെന്‍സി മരിക്കുന്നത്. വയറുവേദനയെ തുടർന്ന് തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ അണുബാധയായിരുന്നു മരണകാരണം. അന്ന് ബെൻസനെ അഞ്ചാംപനി ബാധമൂലം എസ്‌എടിയിൽ പ്രവേശിപ്പിച്ചിരുന്നു.

Benson & Bency with Sushama Swraj
ബെൻസനും ബെൻസിയും സുഷമ സ്വരാജിനൊപ്പം

കുറച്ചു നാൾ മുൻപാണ് മുത്തശ്ശി സാലിക്കുട്ടിയും മരിച്ചത്. പിന്നീട് ബന്ധുവിന്റെ സംരക്ഷണയിലായിരുന്ന ബെൻസൻ, ബന്ധുവിന്റെ ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പു ചുമതല വഹിച്ചിരുന്നു. പ്രണയ നൈരാശ്യമാണു മരണ കാരണമെന്നാണു പൊലീസിനു ലഭിച്ച മൊഴി. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.

English Summary: Kollam HIV Positive Benson commits suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com