പ്രധാനമന്ത്രി മോദിയുടെ മൗനത്തില്‍ ‘നടുക്കം’; സമുദായ സംഘർഷങ്ങൾക്കെതിരെ പ്രതിപക്ഷം
Mail This Article
ന്യൂഡല്‍ഹി ∙ രാജ്യത്തെ സമുദായ സംഘർഷങ്ങൾക്കെതിരെ പ്രതികരിക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിപക്ഷം. രാജ്യത്തു സമാധാനവും സഹവര്‍ത്തിത്വവും പാലിക്കണമെന്നും സമുദായ സംഘര്‍ഷങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും 13 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ മൗനത്തില്‍ പ്രതിപക്ഷ പാർട്ടികൾ ‘നടുക്കം’ രേഖപ്പെടുത്തി. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് എതിരായി സംസാരിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടതായി പ്രതിപക്ഷം ആരോപിച്ചു. സായുധരായ ജനക്കൂട്ടത്തിന് ഔദ്യോഗിക സംവിധാനങ്ങളുടെ പിന്തുണയുണ്ട് എന്നതിന്റെ തെളിവാണ് പ്രധാനമന്ത്രിയുടെ മൗനം. ഭക്ഷണം, ഭാഷ, വസ്ത്രം, വിശ്വാസം, ആഘോഷങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ചില പ്രശ്നങ്ങൾ ധ്രുവീകരണത്തിന് ഉപയോഗിക്കുന്നതില്‍ വേദനയുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, ഡിഎംകെ, ആര്‍ജെഡി തുടങ്ങിയവരാണു സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. അതേസമയം ശിവസേന, ബിഎസ്പി, ആംആദ്മി പാര്‍ട്ടി അടക്കമുള്ളവര്‍ വിട്ടുനിന്നു. ചില പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവന നൽകുന്നതിൽനിന്ന് വിട്ടുനിന്നതിനെ മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് ചോദ്യം ചെയ്തു. രാജ്യത്തു പലയിടത്തായി സമുദായ സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണു പ്രതിപക്ഷ നീക്കം.
English Summary: "Shocked At PM's Silence": 13 Opposition Parties On Communal Tensions