ADVERTISEMENT

തിരുവനന്തപുരം∙ വൈരുദ്ധ്യങ്ങളാണ് എടവൻ പുതിയവീട്ടിൽ ജയരാജൻ എന്ന ഇ.പി.ജയരാജനെ രാഷ്ട്രീയത്തിൽ വ്യത്യസ്തനാക്കുന്നത്. പാർട്ടിക്കുള്ളിലും പുറത്തും ഒരുപോലെ പോരാടിയാണ് രാഷ്ട്രീയത്തിന്റെ പടവുകൾ ഇപി കയറിയത്. എൽഡിഎഫ് കൺവീനറാക്കിയതിലൂടെ, മുന്നണിയുടെ ഐക്യം കാത്തുസൂക്ഷിച്ച് ഒത്തൊരുമയോടെ കൊണ്ടുപോകുകയെന്ന ദൗത്യമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്.

കണ്ണൂരിൽ റൈഫിൾ  അസോസിയേഷന്റെ ഷൂട്ടിങ് ചാംപ്യൻഷിപ്പിനെത്തിയ ഇ.പി. ജയരാജൻ തോക്കിൽ ഉന്നം നോക്കുന്നു. ചിത്രം∙മനോരമ
ഇ.പി. ജയരാജനും ഭാര്യ ഇന്ദിരയും. ചിത്രം∙മനോരമ

ചെറുകുന്ന് ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെയാണ് ഇ.പി.ജയരാജൻ ആദ്യമായി സമരത്തിനിറങ്ങുന്നത്. കെഎസ്എഫിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തി. 1964ൽ തലശ്ശേരി ടൗൺഹാളിൽ കെഎസ്എഫിന്റെ സമ്മേളനത്തിനു പോയപ്പോഴാണു ജയരാജൻ പിണറായി വിജയനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അരനൂറ്റാണ്ടു പിന്നിട്ട ആ സൗഹൃദം ഇപ്പോഴുമുണ്ട്. സഹോദരബന്ധമെന്നാണ് ഈ സൗഹൃദത്തെ ജയരാ‍ജൻ വിശേഷിപ്പിക്കുന്നത്. പ്രീഡിഗ്രിക്കു ശേഷം പോളി ടെക്നിക്കിൽ ഡിപ്ലോമയ്ക്കു ചേർന്നു. പഠനത്തിനിടയിൽ തന്നെ സജീവ രാഷ്ട്രീയത്തിലേക്ക്. 1980ൽ ഡിവൈഎഫ്ഐയുടെ സ്ഥാപക പ്രസിഡന്റായി. എം.വി.രാഘവൻ പാർട്ടിയിൽ തന്നെ ഒതുക്കാൻ ശ്രമിക്കുകയാണെന്ന തോന്നൽ ശക്തമായപ്പോൾ, പാർട്ടി വിട്ടു ഗൾഫിൽ ജോലി തേടാൻ പോലും ജയരാജൻ ആലോചിച്ചിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽ സജീവമായെങ്കിലും അന്നത്തെ അകൽച്ച എംവിആറിന്റെ മരണം വരെ മാറിയില്ല.

കണ്ണൂരിൽ റൈഫിൾ  അസോസിയേഷന്റെ ഷൂട്ടിങ് ചാംപ്യൻഷിപ്പിനെത്തിയ ഇ.പി. ജയരാജൻ തോക്കിൽ ഉന്നം നോക്കുന്നു. ചിത്രം∙മനോരമ
കണ്ണൂരിൽ റൈഫിൾ അസോസിയേഷന്റെ ഷൂട്ടിങ് ചാംപ്യൻഷിപ്പിനെത്തിയ ഇ.പി. ജയരാജൻ തോക്കിൽ ഉന്നം നോക്കുന്നു. ചിത്രം∙മനോരമ

കൊണ്ടും കൊടുത്തുമുള്ള കണ്ണൂർ രാഷ്ട്രീയത്തിൽ ഇ.പി.ജയരാജൻ നിറഞ്ഞു നിന്നു. വര്‍ഷങ്ങളോളം ജില്ലാ സെക്രട്ടറി. ‌പാനൂരിലും കൂത്തുപറമ്പിലും ജയരാജന്റെ കാറിനു നേരെ ബോംബേറുണ്ടായി. 1995 ഏപ്രിൽ 12ന് 15ാം പാർട്ടി കോൺഗ്രസ് കഴിഞ്ഞു മടങ്ങുമ്പോൾ തീവണ്ടിയിൽ വച്ചു വാടകക്കൊലയാളികളുടെ വെടിയേറ്റു. കഴുത്തിൽ തറഞ്ഞു കയറിയ വെടിയുണ്ടയുടെ അസ്വസ്ഥതകളുമായാണ് ഇപി ഇന്നും ജീവിക്കുന്നത്. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജൻ 1992 മുതൽ സിപിഎം സംസ്ഥാന കമ്മിറ്റിയിലുണ്ട്. പൊതുപ്രവർത്തനം കഴിഞ്ഞാൽ കൃഷിയാണ് ഇപിയുടെ പ്രിയപ്പെട്ട മേഖല. കഴിഞ്ഞ 16 വർഷമായി ജില്ലയിലെ പ്രമുഖ വൃദ്ധസദനത്തിന്റെ ചെയർമാൻ കൂടിയാണ്. ഇവിടത്തെ അന്തേവാസികളുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവയ്ക്കാൻ പണം സ്വീകരിച്ചത്.

ഇ.പി. ജയരാജന്റെ കഴുത്തിൽ വെടിയേറ്റ ഭാഗം തൊട്ടുകാണിക്കുന്ന ഭാര്യ ഇന്ദിര. ചിത്രം∙മനോരമ
ഇ.പി. ജയരാജന്റെ കഴുത്തിൽ വെടിയേറ്റ ഭാഗം തൊട്ടുകാണിക്കുന്ന ഭാര്യ ഇന്ദിര. ചിത്രം∙മനോരമ

വിവാദങ്ങൾ ഇപിയോടൊപ്പം എല്ലാ കാലവും ഉണ്ടായിരുന്നു. സമരം ചെയ്യരുതെന്ന് എസ്എഫ്ഐക്കാരോടും, കട്ടൻചായയും പരിപ്പുവടയും കഴിച്ചുള്ള പ്രവർത്തനത്തിന്റെ കാലം കഴിഞ്ഞുവെന്നു പാർട്ടിക്കാരോടും, ഭക്ഷണത്തിനൊപ്പം അൽപം മദ്യം കഴിക്കുന്നതു തെറ്റല്ലെന്നു നാട്ടുകാരോടും പറഞ്ഞതു കുറച്ചൊന്നുമല്ല വിവാദമുയർത്തിയത്. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനിൽ നിന്നു പാർട്ടിപത്രം രണ്ടു കോടി രൂപയുടെ ബോണ്ട് വാങ്ങിയതിൽ ജാഗ്രതക്കുറവുണ്ടായെന്നു പാർട്ടി കണ്ടെത്തി. ഏറ്റവുമൊടുവിൽ വ്യവസായ മന്ത്രിയായിരിക്കേ ബന്ധുനിയമനവിവാദത്തെ തുടർന്ന് സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. കരുത്തായ കണ്ണൂർ നേതൃത്വം തന്നെ ഈ വിഷയത്തിൽ ജയരാജനെതിരെ നിലപാടെടുത്തു. പിന്നീട് മന്ത്രി സ്ഥാനത്ത് തിരിച്ചെത്തി. ഭാര്യ: ഇന്ദിര. മക്കൾ: ജയ്‌സൺ, ജിതിന്ദ് രാജ്.

പിണറായി വിജയനും ഇ.പി. ജയരാജനും. ചിത്രം∙  മനോരമ
പിണറായി വിജയനും ഇ.പി. ജയരാജനും. ചിത്രം∙ മനോരമ

English Summary: EP Jayarajan set to become LDF convener

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com