ഓഡിയോ ക്ലിപ്പുകളിൽനിന്ന് കൂടുതൽ തെളിവ് കണ്ടെത്താൻ ശ്രമം; കാവ്യയെ ചോദ്യംചെയ്യും
Mail This Article
കൊച്ചി∙ ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചതിനു പിന്നാലെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. ഓഡിയോ ക്ലിപ്പുകൾ പൂർണമായും പരിശോധിച്ച് തെളിവ് കണ്ടെത്തുകയാണ് പ്രഥമലക്ഷ്യം. കാവ്യ മാധവൻ ഉൾപ്പെടെയുള്ളവരെ ഉടൻ ചോദ്യം ചെയ്യും. അഭിഭാഷകരുമായുള്ള ശബ്‍ദരേഖകളടക്കം ചോർന്നതിൽ ആശങ്കയിലാണ് ദിലീപും സംഘവും.
കേസിൽ അന്വേഷണം അനിവാര്യമാണെന്നു കോടതിക്കു ബോധ്യപ്പെട്ട സാഹചര്യത്തിൽ നടപടികൾ വേഗത്തിലാണ്. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണിൽനിന്നു തിരിച്ചെടുത്ത ശബ്ദസംഭാഷണങ്ങളും മെസേജുകളുമാണ് അന്വേഷണ സംഘത്തിന്റെ ഏറ്റവും വലിയ പിടിവള്ളി. മണിക്കൂറുകൾ ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പുകൾ പരിശോധിക്കാൻ മാത്രം 5 അംഗ ക്രൈംബ്രാഞ്ച് സംഘത്തെയാണ് ചുമതലപ്പെടുത്തിയത്. 6000ൽ അധികം വരുന്ന ശബ്ദസന്ദേശങ്ങളാണ് പരിശോധിക്കേണ്ടത്. ഇതു പൂർത്തിയാകുന്നതോടെ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും. കാവ്യയ്ക്ക് വീണ്ടും നോട്ടിസ് നൽകാനാണ് തീരുമാനം. വീടിനു പുറത്ത് മറ്റെവിടെയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനായിരിക്കും ആവശ്യപ്പെടുക. കാവ്യ സാക്ഷിയായി തുടരുമോ അതോ പ്രതിയാകുമോ എന്നതിലും വ്യക്തത വന്നിട്ടില്ല.
സൈബർ വിദഗ്ധൻ സായ് ശങ്കറെ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിക്കും. കേസിൽ അഭിഭാഷകർക്കു നോട്ടിസ് നൽകുന്ന കാര്യത്തിൽ കൂടിയാലോചനകൾക്കുശേഷം മാത്രമേ തീരുമാനമുണ്ടാകൂ. ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ശിരസ്ദാറെയും തൊണ്ടിമുതൽ ക്ലാർക്കിനെയും ഉടൻ ചോദ്യം ചെയ്യും.
English Summary: Probe continues on actress attack case, Kavya Madhavan to be questioned