രാജ്യത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേരും. ബുധനാഴ്ച വിഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം. കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ നിലവിലെ കോവിഡ് സ്ഥിതിയെക്കുറിച്ച് യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും.
മാസ്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിരുന്നു. എന്നാൽ, കോവിഡ് വർധിക്കുന്നതിനാൽ നിയന്ത്രണങ്ങൾ കൂട്ടുന്നതിൽ യോഗത്തിൽ തീരുമാനമെടുക്കും. അതേസമയം, ഒമിക്രോണിന്റെ ഉപ വകഭേദമായ ബിഎ 2.12 ഡൽഹിയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളിലെ കോവാക്സിൻ ഉപയോഗത്തിന് വിദഗ്ധ സമിതി ഡിസിജിഎ ശുപാർശ നൽകി. നിലവിൽ 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിനാണ് പ്രധാനമായി നൽകുന്നത്. നേരത്തേ 6 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് കോർബെ വാക്സീൻ നൽകാനും സമിതി ശുപാർശ ചെയ്തിരുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,593 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 44 മരണങ്ങളും സ്ഥിരീകരിച്ചു. 15,873 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
English Summary: PM Modi to hold meeting with state CMs over rising COVID-19 cases in India on April 27