രോഗിയെ നോക്കണമെങ്കിൽ ഡോക്ടറെ പ്രത്യേകം കാണണമെന്ന് പരാതി കിട്ടി: മന്ത്രി
Mail This Article
ആലപ്പുഴ ∙ വാർഡിലെ രോഗിയെ നോക്കണമെങ്കിൽ ഡോക്ടറെ പ്രത്യേകം കാണണമെന്നതു സംബന്ധിച്ച പരാതി ഇന്നലെയും കിട്ടിയെന്നും ഇത് അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്.
തിരുവനന്തപുരം മാതൃകയിൽ ആലപ്പുഴയിലും മലബാറിലും സൂപ്പർ സ്പെഷ്യല്‍റ്റി വന്ധ്യതാ ക്ലിനിക് തുടങ്ങുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിലവില്‍ കാസര്‍കോട് മുതലുള്ള ആളുകള്‍ തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ചികിത്സ തേടുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍ ഈ ക്ലിനിക്കിനെ സ്വതന്ത്ര യൂണിറ്റാക്കി മാറ്റുമെന്നും മറ്റിടങ്ങളിൽ പുതിയ ക്ലിനിക്കുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ മേഖലയിലെ എല്ലാ ആശുപത്രികളെയും ഇ-ഹെല്‍ത്ത് സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാനാണ് ഉദ്ദേശം. അതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ സമീപനം രോഗീ സൗഹൃദമാക്കുകയും മികച്ച ചികിത്സ ഉറപ്പാക്കുകയും വേണം. അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനായി ആരോഗ്യ വകുപ്പില്‍ വിജിലന്‍സ് സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വകുപ്പിന്‍റെ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജനങ്ങള്‍ക്ക് നേരിട്ട് മന്ത്രിക്ക് നല്‍കാന്‍ കഴിയുന്ന സംവിധാനവും സജ്ജമാക്കും- മന്ത്രി വീണാ ജോർജ് പറഞ്ഞു.
English Summary: Super speciality infertility clinics will be started in Alappuzha and Malabar region: Veena George