ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിൽ പൊലീസുകാരന്റെ തലയടിച്ചു പൊട്ടിച്ചു
Mail This Article
കൊച്ചി ∙ തോപ്പുംപടി വാലുമ്മലിൽ ഹെൽമറ്റ് ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ തല അടിച്ചുപൊട്ടിച്ച് ലഹരി സംഘം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എറണാകുളം സിറ്റി പൊലീസിന്റെ നിർദേശപ്രകാരം ലഹരി സംഘത്തെ പിടികൂടുന്നതിനായി നടത്തിയ പ്രത്യേക പരിശോധനയ്‌ക്കിടെയാണ് തോപ്പുംപടി സ്റ്റേഷനിലെ പൊലീസുകാരൻ അനീഷിനു ഗുരുതരമായി പരുക്കേറ്റത്. തലയ്ക്കു 12 തുന്നൽ വേണ്ടിവന്നതായി സിഐ അനൂപ് മനോരമ ഓൺലൈനോടു പറഞ്ഞു.
സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ഹരിപ്പാട് സ്വദേശി രാഹുൽ (25), ചെറിയകടവു സ്വദേശി ജോസഫ് സനൽ (20) എന്നിവരാണ് പിടിയിലായത്. ഇതിൽ രാഹുലാണ് കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് അനീഷിന്റെ തലയ്ക്കടിച്ചത്. സംഭവസമയത്ത് ഇരുവരും ലഹരിയിലായിരുന്നുവെന്നാണ് സൂചന. ഇവരിൽനിന്ന് ലഹരി പദാർഥങ്ങൾ പിടിച്ചെടുത്തു. പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സിറ്റി പൊലീസിന്റെ നിർദേശമനുസരിച്ച് ഈ മാസം 24ന് നഗരത്തിൽ വ്യാപകമായി ലഹരിവിരുദ്ധ പരിശോധന നടത്തിയിരുന്നു. ഇതിനിടെ കൂട്ടംകൂടിയിരുന്നു ലഹരി ഉപയോഗിക്കുന്ന സംഘത്തെ പൊലീസ് തുരത്തുന്നതിന്റെ വിഡിയോ പുറത്തു വന്നിട്ടുണ്ട്. നഗരത്തിൽ ലഹരി വിൽപനയും ഉപയോഗവും വർധിച്ചുവരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
English Summary: Suspected drug traffickers attack policeman in Kochi