ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയെ സംബന്ധിച്ച്, സ്വന്തം തീരുമാനങ്ങൾക്കു മറ്റു രാജ്യങ്ങളുടെ സമ്മതം കാത്തിരിക്കേണ്ട ഘട്ടം അവസാനിച്ചെന്നു വിദേശകാര്യ മന്ത്രി എസ്.ജയ്‌‍ശങ്കർ. മറ്റുള്ളവരല്ല, ഇന്ത്യ സ്വയമാണ് ‘നിർവചിക്കേണ്ടത്’. ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷന്റെ ‘റെയ്‌സിന ഡയലോഗ് 2022’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മൾ ആരാണ് എന്നതിനെപ്പറ്റി നമുക്ക് ആത്മവിശ്വാസം ഉണ്ടാകേണ്ടതുണ്ട്. അങ്ങനെ സ്വയമറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ലോകവുമായി ബന്ധപ്പെടുന്നതാണു മികച്ചതെന്നാണു ഞാൻ കരുതുന്നത്. മറ്റുള്ളവർക്കുവേണ്ടി മാറി അവരെ പ്രീതിപ്പെടുത്തുന്നതിനേക്കാൾ നല്ലതാണത്. മറ്റുള്ളവർ നമ്മളെ നിർവചിക്കുമെന്ന ആശയം, മറ്റുള്ളവരുടെ സമ്മതം വേണമെന്ന ചിന്ത എന്നിവയെല്ലാം കഴിഞ്ഞ കാലത്തിന്റേതാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായ ഈ വേളയിൽ അത്തരം മനോഭാവങ്ങൾ നാം ഉപേക്ഷിക്കണം’– എസ്.ജയ്‌‍ശങ്കർ വ്യക്തമാക്കി.

1248-s-jaishankar

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ കുറ്റം പറയാത്ത ഇന്ത്യയുടെ നിലപാടിനെതിരെ വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണു കേന്ദ്രമന്ത്രിയുടെ പ്രതികരണം. യുക്രെയ്ൻ യുദ്ധത്തെ അപലപിക്കുകയും സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമ്പോഴും, റഷ്യയുമായുള്ള പരമ്പരാഗത ബന്ധം തുടരുമെന്നാണ് ഇന്ത്യയുടെ നിലപാട്. വരുന്ന 25 വർഷം കൊണ്ട് പലവിധ ഇടപെടലിനാലും ഉത്തരവാദിത്തങ്ങളാലും ഇന്ത്യയുടെ രാജ്യാന്തര പ്രതിഛായ കൂടുമെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്നിലേതു പോലുള്ള സംഭവങ്ങൾ ഇന്ത്യയ്ക്കും മറ്റ് ഏഷ്യൻ രാജ്യങ്ങൾക്കും പാഠമാകണമെന്ന യൂറോപ്യൻ രാജ്യങ്ങളുടെ പരാമർശങ്ങൾക്കും ജയ്ശങ്കർ മറുപടി പറഞ്ഞു. ഇതുപോലുള്ള സംഭവങ്ങൾ കഴിഞ്ഞ 10 വർഷമായി ഏഷ്യയിൽ നടക്കുന്നുണ്ട്. അന്നൊന്നും യൂറോപ്പ് തിരിഞ്ഞു നോക്കിയിട്ടില്ല. യുക്രെയ്ൻ സംഭവങ്ങൾ യൂറോപ്പിന് വെറും മുന്നറിയിപ്പില്ല, ഏഷ്യയിലെ പ്രശ്നങ്ങളെക്കുറിച്ചു കൂടി ചിന്തിക്കാനുള്ള മുന്നറിയിപ്പാണെന്നും ജയ്ശങ്കർ ചൂണ്ടിക്കാട്ടി.

English Summary: Jaishankar says India should no longer 'please world', others don't ‘define us’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com