ADVERTISEMENT

കന്നട ചിത്രമായ കെജിഎഫ് 2 പ്രദർശനത്തിനെത്തിയ ആദ്യദിവസം തന്നെ 50 കോടി നേടിയതിനു പിന്നാലെ ആരംഭിച്ച ബോളിവു‍ഡ‍് – ദക്ഷിണേന്ത്യ തർക്കം പുതിയ തലത്തിലേക്ക്. ‌കന്നട സൂപ്പർ താരം ‘കിച്ച’ സുദീപും ബോളിവു‍ഡ് നടൻ അജയ് ദേവ്‍ഗണ്ണും കൊമ്പുകോർത്തതിനു പിന്നാലെ ഹിന്ദി താരങ്ങൾ ദക്ഷിണേന്ത്യന്‍ താരങ്ങളോട് അസൂയ ഉള്ളവരാണെന്നും അവർ‍ അരക്ഷിതരാണെന്നും പ്രഖ്യാപിച്ച് പ്രശസ്ത സംവിധായകൻ രാം ഗോപാൽ‌ വർമയും രംഗത്തെത്തി. ഹിന്ദിയും മറ്റ് ഭാഷകളും തമ്മിലുള്ള തർക്കമായി വിഷയം മാറിയിരിക്കെ അജയ് ദേവ്‍ഗണിെന തിരുത്തി കർണാടക മുഖ്യമന്ത്രി ബി.എസ്. ബൊമ്മ, മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി, മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ തുടങ്ങിയവർ രംഗത്തെത്തി.

‘ആർഃ ഡെഡ്‍ലിസ്റ്റ് ഗാംഗ്‍സ്റ്റർ എവർ’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പരിപാടിക്കിടെ സുദീപ് പറഞ്ഞ അഭിപ്രായമാണ് ഇപ്പോൾ വൻ തർക്കമായി മാറിയിരിക്കുന്നത്. കെജിഎഫ് 2വിന്റെ വിജയത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.‘‘കെജിഎഫിലൂടെ കന്നടയിൽനിന്ന് ഒരു പാൻ–ഇന്ത്യൻ സിനിമ ഉണ്ടായിരിക്കുകയാണ് എന്നാണ് പറയുന്നത്. എനിക്കൊരു ചെറിയ തിരുത്തുണ്ട്. ഹിന്ദി ഇനി ഒരിക്കലും ഒരു ദേശീയ ഭാഷയാവില്ല. അവരിന്ന് പാൻ–ഇന്ത്യൻ സിനിമകൾ ചെയ്യുന്നുണ്ട്. തെലുങ്കിൽനിന്നും തമിഴില്‍നിന്നുമൊക്കെ ചിത്രങ്ങൾ ഡബ് ചെയ്ത് വിജയിപ്പിക്കാനും അവർ ശ്രമിക്കുന്നു. പക്ഷേ നടക്കുന്നില്ല. എന്നാൽ ഇന്ന് എല്ലായിടത്തും കാണിക്കാവുന്ന സിനിമകൾ നമ്മൾ നിർമിക്കുന്നു’’ – ഇതായിരുന്നു സുദീപിന്റെ പ്രസ്താവന.

ഇതേറ്റുപിടിച്ച അജയ് ദേവ്‍ഗണ്‍ ആകട്ടെ, ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ പിന്നെന്തിനാണ് മറ്റ് ഭാഷാ ചിത്രങ്ങൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തു കാണിക്കുന്നതെന്ന ചോദ്യവുമായി രംഗത്തെത്തി. ഹിന്ദിയിലായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഹിന്ദി ദേശീയ ഭാഷയായിരുന്നു, ഇപ്പോഴുമതെ, ഇനിയുമങ്ങനെ ആയിരിക്കും എന്നും ദേവ്‍ഗണ്‍ പറഞ്ഞു. ഇതിനോട് പ്രതികരിച്ച സുദീപ് ആകട്ടെ, തന്റെ പ്രസ്താവന ഹിന്ദി ഭാഷയെ കുറിച്ചല്ലെന്നും അതു സന്ദർഭത്തിൽനിന്ന് അടർത്തി മാറ്റിയതാണെന്നും വ്യക്തമാക്കി. ഒപ്പം, ഹിന്ദിയിൽ അജയ് ദേവ്ഗണ്‍ നടത്തിയ ട്വീറ്റിന് താൻ കന്നടയിൽ മറുപടി നല്‍കിയിരുന്നെങ്കിൽ അത് മനസിലാകുമായിരുന്നോ എന്നും ചോദിച്ചു. ഇതോടെ പ്രശ്നം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും താൻ എല്ലാ സിനിമകളെയും ഒരുപോലെയാണ് കാണുന്നതെന്നും വ്യക്തമാക്കി അജയ് ദേവ്ഗണ്‍ വിവാദം അവസാനിപ്പിച്ചു.

ഇരുവരും വിവാദം അവസാനിപ്പിച്ചെങ്കിലും തൊട്ടുപിന്നാലെ ട്വീറ്റുമായി രാം ഗോപാൽ വർമയും രംഗത്തെത്തി. കിച്ച സുദീപ് പറഞ്ഞതിൽ‌ യാതൊരു തെറ്റുമില്ലെന്നും ഹിന്ദി താരങ്ങൾക്ക് ദക്ഷിണേന്ത്യൻ താരങ്ങളോട് അസൂയയാണെന്നും അവർ അരക്ഷിതരാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അജയ് ദേവ്ഗണിന്റെ റിലീസ് ചെയ്യാനിരിക്കുന്ന റൺവേ 34നെ പരിഹസിച്ചു കൊണ്ട്, കെജിഎഫ് ആദ്യ ദിനം 50 കോടി നേടിയതുപോലെ ഇറങ്ങാനിരിക്കുന്ന ചിലരുടെ സിനിമകളും അങ്ങനെയാകുമെന്ന് പ്രതീക്ഷിക്കാമെന്നും ട്വീറ്റ് ചെയ്തു. അറി‍ഞ്ഞു കൊണ്ടാണെങ്കിലും അല്ലെങ്കിലും സുദീപ് ഇത്തരമൊരു പ്രസ്താവന നടത്തിയത് നന്നായെന്നും വാസ്തവം അദ്ദേഹം പറഞ്ഞതു തന്നെയാണെന്നും രാം ഗോപാൽ വർമ കൂട്ടിച്ചേർത്തു.

ഇതിനു പിന്നാലെ കർണാടക മുഖ്യമന്ത്രി ബി.എസ്. ബൊമ്മ, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, ചലച്ചിത്ര നടിയും മുൻ കോൺഗ്രസ് നേതാവുമായിരുന്ന ദിവ്യ സ്പന്ദന എന്നിവരും രംഗത്തു വന്നു. ‘‘ഭാഷയുടെ അടിസ്ഥാനത്തിലാണ് നമ്മുടെ സംസ്ഥാനങ്ങൾ നിലവിൽ വന്നത്. പ്രാദേശിക ഭാഷകൾക്ക് എന്നും പ്രാധാന്യം നൽകിയിട്ടുണ്ട്. സുദീപ് നടത്തിയ പ്രസ്താവന ശരിയാണെന്നു മാത്രമല്ല എല്ലാവരും ബഹുമാനിക്കുകയും ചെയ്യേണ്ട കാര്യമാണ്’’ – ബൊമ്മ പറഞ്ഞു. 

അജയ് ദേവ്‍ഗണിന്റെ ഹിന്ദി പ്രസ്താവന റീട്വീറ്റ് ചെയ്തുകൊണ്ട് ‘ഹിന്ദി ഒരിക്കലും ദേശീയ ഭാഷയായിരുന്നില്ല, ഒരിക്കലും ആകാനും പോകുന്നില്ല’ എന്ന് സിദ്ധരാമയ്യ പ്രസ്താവിച്ചു. ‘‘രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ ബഹുമാനിക്കുക ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ ചരിത്രമുണ്ട്, ജനങ്ങൾക്ക് അതിൽ അഭിമാനവുമുണ്ട്. ഒരു കന്നഡിഗയായതിൽ ‍‍ഞാൻ അഭിമാനിക്കുന്നു’’ – സിദ്ധരാമയ്യ തുടർന്നു പറഞ്ഞു.

19,500 മാതൃഭാഷകൾ ഇന്ത്യയിൽ സംസാരിക്കുന്നുണ്ടെന്ന് ഡി.കെ. ശിവകുമാർ പ്രതികരിച്ചു. ‘‘ഇന്ത്യയോടുള്ള നമ്മുടെ സ്നേഹം ഏതു ഭാഷയിലായാലും ഒരുപോലെയാണ്. അഭിമാനമുള്ള ഒരു കന്നഡിഗയും ഒപ്പം ഒരു കോണ്‍ഗ്രസുകാരനുമെന്ന നിലയിൽ പറയട്ടെ, ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ ഉണ്ടാക്കിയത് കോൺഗ്രസാണ്. അതുകൊണ്ട് ഒരു ഭാഷയ്ക്കും മറ്റൊരു ഭാഷയേക്കാൾ കേമത്തം അവകാശപ്പെടാനാവില്ല’’– ശിവകുമാർ പറഞ്ഞു.

വിഷയം ഏറ്റെടുത്തുകൊണ്ട് മുൻ മുഖ്യമന്ത്രിയും ജനതാദൾ–എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയും രംഗത്തുവന്നു. ‘‘ഹിന്ദി ദേശീയ ഭാഷയല്ലെന്ന് സുദീപ് പറഞ്ഞതില്‍ യാതൊരു തെറ്റുമില്ല. മറിച്ച്, പറഞ്ഞത് പൂർണമായും ശരിയുമാണ്. അജയ് ദേവ്ഗൺ വെറുതെ കിടന്ന് ഒച്ചയുണ്ടാക്കുക മാത്രമല്ല, അങ്ങേയറ്റം പരിഹാസ്യമായ രീതിയിലാണ് പെരുമാറുന്നതും. ഒരു വലിയ വിഭാഗം ആളുകൾ ഹിന്ദി സംസാരിക്കുന്നു എന്നതുകൊണ്ട് അതു ദേശീയ ഭാഷയാകില്ല. കശ്മീർ മുതൽ കന്യാകുമാരി വരെ, ഒൻപതോളം സംസ്ഥാനങ്ങളിൽ ഹിന്ദി, രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാഷ മാത്രമാണ്. ചിലയിടത്ത് അതുപോലുമില്ല. ഇതാണ് കാര്യമെന്നിരിക്കെ, അജയ് ദേവ്ഗണ്‍ പറഞ്ഞതിൽ എന്തു വാസ്തവമാണുള്ളത്’’ – കുമാരസ്വാമി ട്വീറ്റ് ചെയ്തു. ഹിന്ദി സിനിമാ ലോകത്തെ കന്നഡ സിനിമാ ലോകം കവച്ചുവയ്ക്കാൻ പോവുകയാണെന്ന് അജയ് ദേവ്ഗൺ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘‘ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. അജയ് ദേവ്ഗൺ, താങ്കളുടെ വിവരമില്ലായ്മ അമ്പരപ്പിക്കുന്നതാണ്. അതുപോലെ, കെജിഎഫും, പുഷ്പയും ആർആർആറും ഒക്കെ ഹിന്ദി മേഖലയിൽ നന്നായി പ്രദർശിപ്പിക്കപ്പെട്ടു. കലയ്ക്ക് ഭാഷ ഒരു തടസമല്ല. ഞങ്ങൾ നിങ്ങളുടെ സിനിമകൾ ആസ്വദിക്കുന്നതു പോലെ ‍ഞങ്ങളുടെ സിനിമകളും ആസ്വദിക്കുക’ – ദിവ്യ സ്പന്ദന പറഞ്ഞു.

English Summary: Hindi national language row: HD Kumaraswamy slams Ajay Devgn for 'ludicrous behaviour'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com