ADVERTISEMENT

തിരുവനന്തപുരം∙ സില്‍വര്‍ ലൈന്‍ സംബന്ധിച്ച്‌ ജനകീയ പ്രതിരോധ സമിതി നാളെ സംഘടിപ്പിക്കുന്ന  സംവാദത്തിൽ കെ റെയിൽ പ്രതിനിധി പങ്കെടുക്കില്ല. കെ റെയിൽ കോർപറേഷനിൽനിന്ന് ആരും പങ്കെടുക്കേണ്ടതില്ലെന്ന് സർക്കാർ നിർദേശിച്ചു.

കെ റെയിൽ ഏപ്രിൽ 28ന് നടത്തിയ ചർച്ചയിൽനിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകൾ തന്നെയാണ് ഈ ചർച്ചയിലും പങ്കെടുക്കുന്നതെന്നും, സംഘാടകരുമായുള്ള ചർച്ചയിൽ സെമിനാർ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതിൽ അവർ പരാജയപ്പെട്ടതായും സമൂഹമാധ്യമത്തിലെ പോസ്റ്റിൽ കെ റെയിൽ വ്യക്തമാക്കി. പിന്മാറിയ പാനലിസ്റ്റുകൾ നേരത്തെ മുന്നോട്ടുവച്ച നിബന്ധനകൾ ഈ സംവാദത്തിൽ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സുതാര്യതയോടെയും സന്തുലനത്തോടെയും ആണ് ചർച്ച നടത്തുന്നതെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ല.  ഇക്കാരണത്താൽ ചർച്ചയിൽ പങ്കെടുക്കാൻ കെ റെയിലിനു കഴിയില്ലെന്നും ഭാവിയിൽ ന്യായമായും സുതാര്യമായും ഇത്തരം ചർച്ചകളുടെ ഒരു പരമ്പര തന്നെ കെ റെയിലും കേരള സർക്കാരും നടത്തുമെന്നും കെ റെയിൽ വ്യക്തമാക്കി.

∙ പോസ്റ്റിന്റെ പൂർണരൂപം

വേണ്ടത് ബദൽ സംവാദം അല്ല, തുടർ സംവാദങ്ങൾ

കെ റെയിൽ സംഘടിപ്പിച്ച സംവാദത്തിൽ നിന്ന്  അലോക് കുമാർ വർമ്മയും പരിസ്ഥിതി  ഗവേഷകൻ  ശ്രീധർ രാധാകൃഷ്ണനും  പിൻവാങ്ങിയെങ്കിലും  ഏപ്രിൽ 28 ലെ സംവാദം ആശയ സമ്പന്നതയാൽ വിജയകരമായിരുന്നു. ബദൽ സംവാദം എന്ന രീതിയിൽ ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന  സംവാദത്തിലേക്ക് കെ റെയിൽ പ്രതിനിധിയെ ക്ഷണിച്ചിരുന്നു.  ഏപ്രിൽ 28-ലെ പാനൽ ചർച്ച വളരെ വിജയകരമായ സന്ദർഭത്തിൽ ഇനി  ബദൽ ചർച്ചകൾ അല്ല തുടർ ചർച്ചകൾ ആണ് വേണ്ടത്.

ഏപ്രിൽ 28ന് നടന്ന പാനൽ ചർച്ചയിലേക്ക് അലോക് വർമ്മയെയും ശ്രീധർ രാധാകൃഷ്ണനെയും ക്ഷണിച്ചിരുന്നു. എന്നിരുന്നാലും, ക്ഷണം സ്വീകരിച്ച ശേഷം നിസാര കാരണങ്ങളാൽ പാനൽ ചർച്ചയിൽ നിന്ന് അവർ സ്വയം പിന്മാറുകയായിരുന്നു.  ഏപ്രിൽ 28ലെ ചർച്ചയിൽനിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകൾ തന്നെയാണ് ഈ ചർച്ചയിലും പങ്കെടുക്കുന്നത്. സംഘാടകരുമായുള്ള ചർച്ചയിൽ സെമിനാർ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടു.  എന്നു മാത്രമല്ല പിന്മാറിയ പാനലിസ്റ്റുകൾ നേരത്തെ മുന്നോട്ടുവച്ച നിബന്ധനകൾ ഈ സംവാദത്തിൽ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.  ഇതുകൂടാതെ  സുതാര്യതയോടെയും സന്തുലനത്തോടെയും ആണ് ചർച്ച നടത്തുന്നതെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ല.  ഈ കാരണങ്ങളാൽ ചർച്ചയിൽ പങ്കെടുക്കാൻ കെ റെയിലിനു കഴിയില്ല. ഭാവിയിൽ ന്യായമായും സുതാര്യമായും ഇത്തരം ചർച്ചകളുടെ ഒരു പരമ്പര തന്നെ കെ റെയിലും കേരള സർക്കാരും നടത്തും. അതിലേക്ക് എല്ലാവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു.

English Summary: K Rail representative will not attend Silver Line debate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com