മുസ്‌ലിം യുവതിയെ വിവാഹം ചെയ്‌തു; ദലിത് യുവാവിനെ ബന്ധുക്കൾ കുത്തിക്കൊന്നു
Mail This Article
ഹൈദരാബാദ് ∙ സരൂർനഗറിൽ മുസ്‌ലിം യുവതിയെ വിവാഹം ചെയ്‌ത ദലിത് യുവാവിനെ പെൺകുട്ടിയുടെ സഹോദരനും ബന്ധുവും കുത്തിക്കൊന്നു. കുടുംബത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി പെൺകുട്ടിയെ വിവാഹം ചെയ്യാൻ തുനിഞ്ഞതിന് പക പോകാനാണ് ഹീനമായ കുറ്റകൃത്യം ചെയ്‌തത്. മേയ് 4 ബുധനാഴ്ച രാത്രിയാണ് സംഭവം. സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന നാഗരാജുവിനെയും യുവതിയെയും പെൺകുട്ടിയുടെ സഹോദരനും ബന്ധുവും ബൈക്കിൽ പിന്തുടർന്നു. ഇവരെ തടഞ്ഞതിന് ശേഷം ഇരുമ്പുദണ്ഡ് ഉപയോഗിച്ച് യുവാവിനെ പൊതിരെ തല്ലി. ഇതിനു ശേഷം കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
'പത്താം ക്ലാസ് മുതൽ ഞങ്ങൾ പ്രണയത്തിലാണ്. ഞങ്ങളുടെ വിവാഹക്കാര്യം സംസാരിക്കാൻ നാഗരാജു വീട്ടിലെത്തിയിരുന്നു. എന്നാൽ ആലോചന തള്ളിക്കളയുകയായിരുന്നു.ഇസ്‌ലാം മതത്തിലേക്ക് മാറാമെന്ന് നാഗരാജു പറഞ്ഞെങ്കിലും വീട്ടുകാർ എതിർത്തു'-പെൺകുട്ടി പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽ പെടുന്ന മാല സമുദായത്തിലെ അംഗമാണ് യുവാവ്.
വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് ജനുവരി 31ന് ഇരുവരും വിവാഹിതരായി. തുടർന്ന് ഹൈദരാബാദിലെ സരൂർനഗറിൽ താമസം തുടങ്ങി. നാഗരാജു കാർ സെയിൽസ്മാനായി ജോലി ചെയ്‌തു. എന്നാൽ പെൺകുട്ടിയുടെ ബന്ധുക്കൾ പിന്തുടരുന്നുവെന്ന സന്ദേഹത്താൽ ഇരുവരും വിശാഖപട്ടണത്തേക്ക് മാറി. തുടർന്ന് നഗരത്തിൽ തിരിച്ചെത്തി അഞ്ചുദിവസത്തിനുള്ളിലാണ് കൊല നടന്നത്. യുവാവിനെ വകവരുത്തിയ സംഭവത്തിൽ ഐപിസി 302 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
English Summary: Dalit man beaten to death in Hyderabad allegedly for marrying Muslim woman