കശ്മിർ അതിർത്തിയിൽ പാക്ക് തുരങ്കം; അട്ടിമറി ശ്രമം തകർത്തതായി ബിഎസ്എഫ്
Mail This Article
ശ്രീനഗർ∙ ജമ്മു കശ്‍മിരിലെ സാംബ മേഖലയിൽ രാജ്യാന്തര അതിർത്തിക്കു സമീപം പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി നിർമിച്ച തുരങ്കം കണ്ടെത്തിയതായി അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്). ബുധനാഴ്ച വൈകുന്നരം പതിവ് പട്രോളിങ്ങിനിടെയാണ് തുരങ്കം ശ്രദ്ധയിൽപെട്ടതെന്നു ബിഎസ്എഫ് അറിയിച്ചു. 150 മീറ്റർ നീളവും രണ്ടടി വ്യാസമുള്ള തുരങ്കത്തിന്റെ മറുവശം പാക്കിസ്ഥാനിലാണ്.
അതിർത്തി ഔട്ട്‌പോസ്റ്റ് എരിയയായ ചക് ഫക്വിറയിലാണ് തുരങ്കം കണ്ടെത്തിയത്. മേൽമണ്ണ് ഇളകി കിടക്കുന്നത് കണ്ട് സംശയം തോന്നിയതോടെ മണ്ണ് ഇളക്കി നോക്കുകയായിരുന്നുവെന്നും പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയതെന്നും ബിഎസ്എഫ് അറിയിച്ചു. പാക്കിസ്ഥാനിൽനിന്ന് നുഴഞ്ഞുകയറിയ രണ്ട് ജയ്ഷെ ഭീകരരെ സൈന്യം വധിച്ചതിനു പിന്നാലെയാണ് തുരങ്കം കണ്ടെത്തിയത്.
പാക്കിസ്ഥാൻ പോസ്റ്റിനു എതിർവശത്തായി ഇന്ത്യൻ അതിർത്തിയിൽനിന്ന് 150 മീറ്ററും അതിർത്തി വേലിയിൽനിന്ന് 50 മീറ്റർ അകലെയുമാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. അതിർത്തി കടക്കാനായി ഭീകരർ നിർമിച്ച തുരങ്കമാണെന്നു നിഗമനം.
തുരങ്കത്തിന്റെ പുറത്തുനിന്ന് 21 മണൽ ചാക്കുകളും പിടിച്ചെടുത്തു. തുരങ്കം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊണ്ടു വന്നതാണ് ഈ മണൽ ചാക്കുകൾ. അമർനാഥ് യാത്ര അട്ടിമറിക്കാനുള്ള പാക്ക് ഭീകരരുടെ പദ്ധതിയുടെ ഭാഗമാണ് തുരങ്കമെന്നും നീക്കം പരാജയപ്പെടുത്തിയതായും അതിർത്തി സുരക്ഷാ സേന ഡിഐജി എസ്.പി.എസ്. സന്ധു പറഞ്ഞു.
English Summary: Tunnel Used By Pakistan's Jaish Terrorists Found, Attack On Amarnath Yatra Averted