‘ശാസ്ത്രം നുണ പറയില്ല, മോദി പറയും’: കോവിഡ് മരണക്കണക്കിനെ കുറിച്ച് രാഹുൽ
Mail This Article
ന്യൂഡല്‍ഹി∙ ലോകത്ത് കോവിഡ് ബാധിച്ച് ഏറ്റവുമധികംപേർ മരിച്ചത് ഇന്ത്യയിലാണെന്ന റിപ്പോർട്ടിന്മേൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ശാസ്ത്രം നുണ പറയില്ല, മോദി പറയും’ എന്നാണ് ഇതേക്കുറിച്ച് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2020, 2021 വർഷങ്ങളിൽ 47 ലക്ഷത്തോളം പേര്‍ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചുവെന്നാണ് റിപ്പോർട്ട്.
നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകി കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ആശ്വാസം നൽകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ‘47 ലക്ഷം ഇന്ത്യക്കാരാണ് കോവിഡ് ബാധിച്ചു മരിച്ചത്. അല്ലാതെ സർക്കാർ അവകാശപ്പെടുന്നതുപോലെ 4.8 ലക്ഷം പേരല്ല. ശാസ്ത്രം നുണ പറയില്ല, മോദി പറയും. നാലു ലക്ഷം രൂപ നൽകി കുടുംബങ്ങൾക്ക് ആശ്വാസമേകണം’ – അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതേസമയം, മരണസംഖ്യ തിട്ടപ്പെടുത്താൻ ഉപയോഗിച്ച രീതി (മാത്തമാറ്റിക്കൽ മോഡലിങ്) ശരിയല്ലെന്ന വാദവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തി. കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. റിപ്പോർട്ട് ആരോഗ്യമന്ത്രാലയം തള്ളുകയും ചെയ്തു. റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ മരണം വളരെക്കുറച്ചു മാത്രമേയുള്ളൂ. ഈ രീതിയിൽ മരണം തിട്ടപ്പെടുത്തുന്നതിനെ ഇന്ത്യ ആദ്യം തന്നെ എതിർത്തതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
English Summary: Rahul Gandhi attacks govt over WHO Covid death numbers