ADVERTISEMENT

കൊച്ചി ∙ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ മൂലം കാസർകോട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തിനു പിന്നാലെ, വര്‍ഷം മുഴുവന്‍ ഭക്ഷ്യശാലകളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തണമെന്നു ഹൈക്കോടതി ഉത്തരവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പും ഇതിനായി യോജിച്ചു പ്രവർത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ദേവനന്ദയുടെ മരണത്തിനു പിന്നാലെ കോടതി സ്വമേധയാ റജിസ്റ്റര്‍ ചെയ്ത കേസിലാണ് ജഡ്ജിമാരായ ദേവൻ രാമചന്ദ്രൻ, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ വിധി. പെണ്‍കുട്ടിയുടെ മരണത്തിനുശേഷം നാലു ദിവസമായി നടത്തി വരുന്ന പരിശോധനകൾ സര്‍ക്കാര്‍ നേരത്തേ നടത്തിയിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നു നിരീക്ഷിച്ച കോടതി, നിലവിൽ സര്‍ക്കാരിന്റെ ഇടപെടലുകള്‍ തൃപ്തികരമാണെന്നു വിലയിരുത്തി. 

ദേവനന്ദയുടെ മരണശേഷം സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനകളിൽ 115 കിലോ പഴകിയ മാംസം പിടിച്ചെടുത്തു നശിപ്പിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. കുട്ടിയുടെ മരണത്തിനു കാരണമായ കടയുടെ ലൈസൻസ് പുതുക്കി നൽകിയിരുന്നില്ലെന്നും പ്രവർത്തിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നതാണെന്നും സർക്കാര്‍ വിശദീകരിച്ചു. 

സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തതിനു പിന്നാലെ സംസ്ഥാനമൊട്ടാകെ ഭക്ഷ്യശാലകളില്‍ പരിശോധനകള്‍ നടത്തി വരികയാണ്. കൊച്ചിയിലും തിരുവനന്തപുരത്തും നടത്തിയ പരിശോധനകളില്‍ കിലോക്കണക്കിനു കേടുവന്ന മത്സ്യ –മാംസങ്ങള്‍ പിടിച്ചെടുത്തു. കലൂരിലെ ഹോട്ടല്‍ സോസര്‍ കഫേ, ഹോട്ടല്‍ ലാവണ്യ എന്നിവിടങ്ങളില്‍നിന്നു കേടായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കുകയും ഹോട്ടലുകള്‍ പൂട്ടാന്‍ ഉത്തരവിടുകയും ചെയ്തു. 

എംജി റോഡിലെ ഹോട്ടല്‍ സോന, കലൂരിലെ റോയല്‍ ബേക്കേഴ്സ്, ആര്യാസ് എന്നീ ഹോട്ടലുകള്‍ക്കു നോട്ടിസ് നല്‍കി. പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന.

English Summary: Statewide inspection of eateries to be continued for the whole year, says High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com