പുണ്യവൃക്ഷത്തിൽ കിടന്ന് നഗ്ന ഫോട്ടോഷൂട്ട്; റഷ്യൻദമ്പതികൾക്ക് ഇന്തൊനീഷ്യയിൽ വിലക്ക്
Mail This Article
ജക്കാർത്ത∙ പുണ്യവൃക്ഷത്തിൽ കിടന്ന് നഗ്ന ഫോട്ടോഷൂട്ട് നടത്തിയ റഷ്യൻ സോഷ്യൽ മീഡിയ താരത്തെയും ഭർത്താവിനെയും നാടുകടത്തുമെന്ന് ഇന്തൊനീഷ്യ. അലീന ഫസ്‌ലീവയ്ക്കും ഭർത്താവ് ആൻഡ്രി ഫസ്ലീവിനുമെതിരെയാണ് നടപടി. ആറുമാസത്തേക്കാണ് വിലക്ക്. മതവികാരം വ്രണപ്പെടുത്തുകയും പ്രാദേശിക സംസ്കാരം ലംഘിച്ചതിനുമാണ് ഇവർക്കെതിരെ നടപടിയെന്ന് അധികൃതർ അറിയിച്ചു. അനാദരവ് പ്രകടിപ്പിക്കുന്ന വിനോദ സഞ്ചാരികളെ അംഗീകരിക്കില്ലെന്ന് ബാലി ഗവർണർ വയാൻ കോസ്റ്റർ പറഞ്ഞു.
തബനാൻ ജില്ലയിലെ ഒരു ക്ഷേത്രത്തിലെ 700 വർഷം പഴക്കമുള്ള ആൽമരത്തിൽ അലീന ഫസ്‌ലീവ നഗ്നയായി പോസ് ചെയ്യുകയായിരുന്നു. ഭർത്താവ് ആൻഡ്രി ഫസ്ലീവ് പകർത്തിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. നിമിഷനേരം കൊണ്ട് ഈ ചിത്രം വൈറലായി. ഇതോടെ പ്രതിഷേധവുമായി ബാലിയിലെ സമൂഹം രംഗത്തെത്തി. ബാലിയിലെ വിശ്വാസപ്രകാരം പർവതങ്ങളും മരങ്ങളും മറ്റും ദൈവീകമായാണ് കണക്കാക്കപ്പെടുന്നത്. അവ ഈശ്വരന്മാരുടെ ഇടമാണെന്നാണ് വിശ്വാസം.
ഇരുവരും പ്രാദേശിക മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ബാലി ഇമിഗ്രേഷൻ മേധാവി ജമറുലി മണിഹുറുക് പറഞ്ഞു. കുറഞ്ഞത് ആറുമാസമെങ്കിലും ദമ്പതികൾക്ക് ഇന്തൊനീഷ്യയിൽ വിലക്കേർപ്പെടുത്തുമെന്നും ജമറുലി അറിയിച്ചു.
അതേസമയം, ചെയ്തുപോയ തെറ്റ് ക്ഷമിക്കണമെന്ന് അലീനയും ഭർത്താവും അഭ്യർഥിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ഇംഗ്ലിഷിലും ഇന്തൊനീഷ്യൻ ഭാഷയിലുമാണ് ഇരുവരും ക്ഷമാപണം നടത്തിയത്. ബാലിയിലെ പുണ്യസ്ഥലങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും അവ ബഹുമാനത്തോടെ കാണേണ്ടിയിരുന്നതായും അവർ പറഞ്ഞു. കഴിഞ്ഞവർഷം കോവിഡ് മാനദണ്ഡം ലംഘിച്ചതിനും മറ്റുമായി 200ഓളം പേരെയാണ് ബാലിയിലെ ഹോളിഡേ ഐലൻഡിൽ നിന്നും നാടുകടത്തിയത്.
English Summary: Bali To Deport Russian Couple Over Nude Photo Shoot On Sacred Tree