13 മുറിവ്, വിഘ്നേഷിന്റേത് കസ്റ്റഡി മരണം; പൊലീസുകാരെ അറസ്റ്റ് ചെയ്യാൻ നീക്കം
Mail This Article
ചെന്നൈ ∙ തമിഴ്നാട്ടിൽ കസ്റ്റഡിയിൽവച്ച് യുവാവ് മരിച്ച സംഭവത്തിൽ പൊലീസുകാരെ അറസ്റ്റ് ചെയ്യാൻ നീക്കം. കഞ്ചാവു കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത വിഘ്നേഷ് (25) എന്ന യുവാവു മരിച്ച കേസിലാണു നടപടി. ദുരൂഹ മരണമായി റജിസ്റ്റർ ചെയ്ത കേസ്, പോസ്റ്റ്മോർട്ടത്തെ തുടർന്നാണു കസ്റ്റഡിമരണമായതും പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചതും.
വിഘ്നേഷിന്റെ ശരീരത്തിൽ 13 മുറിവുകളാണു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. കഞ്ചാവ് കൈവശം വച്ചെന്നും പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചു കഴിഞ്ഞ മാസമാണു വിഘ്നേഷിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന്റെ പിറ്റേന്നുതന്നെ യുവാവ് മരിച്ചു. ഇതുമായി ബന്ധപ്പട്ട് എസ്ഐ, കോൺസ്റ്റബിൾ, ഹോം ഗാർഡ് എന്നിവരെ സസ്പൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നിരവധി പൊലീസുകാരെ ചോദ്യചെയ്യലിനായി വിളിപ്പിച്ചു. വിഘ്നേഷ് കൊല്ലപ്പെട്ടതു പൊലീസ് മർദനത്തെ തുടർന്നാണെന്നാണ് ആക്ഷേപം. ‘രാത്രി 11 മുതൽ പുലർച്ചെ 3.30 വരെ വിഘ്നേഷിനെ പൊലീസ് മർദിച്ചു’– മനുഷ്യാവകാശ സംഘടനയായ പീപ്പിൾസ് വാച്ച് എക്സിക്യുട്ടീവ് ഡയറക്ടർ ഹെൻറി ടിഫാഗ്നെ പറഞ്ഞു.
‘വിഘ്നേഷിന്റെ ശരീരത്തിൽ 13 മുറിവുകളുണ്ടെന്നാണു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ഇതുപ്രകാരം, കേസിൽ കൊലപാതകക്കുറ്റം ചുമത്തി. അന്വേഷണം തുടരാൻ സിബി–സിഐഡിയോടു നിർദേശിച്ചു’– പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസ്വാമിയുടെ പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.
എന്നാൽ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. വിഘ്നേഷിന്റെ തലയ്ക്കും കണ്ണിനു മുകളിലും കവിളിലും ഉൾപ്പെടെ പരുക്കേറ്റെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണകാരണം എന്താണെന്നു സ്ഥിരീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ചില പരിശോധനാ ഫലങ്ങൾ കൂടി വരാനുണ്ട്. വിഘ്നേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണു പൊലീസ് ഭാഷ്യം.
English Summary: Cops Face Arrest For Murder In Chennai Custodial Death