അധ്യാപകർക്കുള്ള വെള്ളം എടുത്തു കുടിച്ചതിന് ദലിത് വിദ്യാര്‍ഥിനിക്കു മർദനം; അന്വേഷണം
Mail This Article
ലക്നൗ∙ അധ്യാപകർക്കുള്ള കുടിവെള്ളം എടുത്തുകുടിച്ചതിന് ദലിത് വിദ്യാർഥിനിയെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്നു പരാതി. ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ ചിഖാര ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് വിദ്യാർഥിനിയെ അധ്യാപകൻ മർദിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ബേസിക് ശിക്ഷാ അധികാരി പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ ബന്ധുക്കളും പ്രദേശവാസികളും ഓഫിസിലെത്തി പ്രതിഷേധിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിക്കാണു മർദനമേറ്റത്.
അധ്യാപകർക്കും വിദ്യാർഥികൾക്കുമായി സ്കൂളിൽ വെള്ളം കുടിക്കുന്നതിനു പാത്രങ്ങളുള്ളതായി വിദ്യാർഥിനി പറഞ്ഞു. കുട്ടികൾക്കുള്ള പാത്രത്തിൽ വെള്ളമില്ലാത്തതിനാലാണ് അധ്യാപകരുടെ വെള്ളം കുടിച്ചതെന്നും പെൺകുട്ടി പറഞ്ഞു. തുടർന്ന് കല്യാൺ സിങ് എന്ന അധ്യാപകൻ മർദിച്ചുവെന്നും പെൺകുട്ടി പരാതിപ്പെട്ടു. സംഭവമറിഞ്ഞ് സ്കൂളിലെത്തിയ പെൺകുട്ടിയുടെ രക്ഷിതാക്കളോടും നാട്ടുകാരോടും ഇതേ അധ്യാപകൻ മോശം രീതിയിൽ സംസാരിച്ചെന്നും പരാതിയുണ്ട്.
English Summary: UP: Dalit girl thrashed by teacher for drinking water from pitcher kept for teaching staff; probe on