യുക്രെയ്ൻ നിവാസികൾക്കായി ലേലം; സെലെൻസ്കിയുടെ ജാക്കറ്റ് വിറ്റത് 85 ലക്ഷത്തിന്
Mail This Article
കീവ്∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെന്‍സ്‌കിയുടെ ജാക്കറ്റ് 85 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റു. സെലെൻസ്കിയുടെ പ്രശസ്തമായ കാക്കി നിറത്തിലുള്ള ജാക്കറ്റാണ് ലേലത്തിൽ വിറ്റത്. റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ധനസമാഹരണത്തിനാണ് ലേലം സംഘടിപ്പിച്ചത്. ലണ്ടനിലെ യുക്രെയ്ൻ എംബസിയിലാണ് ലേലം നടന്നത്. 47 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.
ലേലത്തിനു മുന്നോടിയായി യുക്രെയ്‌ന്‍ ജനങ്ങൾ ദുരിതത്തിലാണെന്നും കൂടുതല്‍ പണം ജാക്കറ്റിനായി ചെലവഴിക്കണമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, യുക്രെയ്ൻ തലസ്ഥാനമായ കീവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം റഷ്യ ആക്രമണം ശക്തമാക്കി. യുക്രെയ്നിലെ നാനൂറോളം ആശുപത്രികൾ റഷ്യൻ ആക്രമണത്തിൽ തകർന്നതായി സെലൻസ്കി അറിയിച്ചു.
English Summary: Ukrainian president Volodymyr Zelenskyy's khaki fleece jacket auctioned for over Rs 85.5 lakh in London