പിടിച്ചുപറിക്കേസിൽ ഉറ്റബന്ധു പിടിയിൽ; അന്വേഷണ ഉത്തരവിട്ടത് മുഖ്യമന്ത്രി ജഗൻ
Mail This Article
ഹൈദരാബാദ് ∙ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്‍ഡിയുടെ ബന്ധു പിടിച്ചുപറിക്കേസിൽ അറസ്റ്റിൽ. വൈഎസ്ആർ കോൺഗ്രസിന്റെ പ്രാദേശിക നേതാവ് കൂടിയായ വൈ.എസ്.കൊണ്ട റെഡ്ഡിയാണു പിടിയിലായത്. മുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ചു നടന്ന അന്വേഷണത്തിലാണു ബന്ധു പിടിയിലായതെന്നു പൊലീസ് പറഞ്ഞു.
കടപ്പ ജില്ലയിലെ ഒരു കരാറുമായി ബന്ധപ്പെട്ടു നിർമാണക്കമ്പനി ഉടമയിൽനിന്നു പണം തട്ടിപ്പറിച്ചെന്നാണ് ഇയാൾക്കെതിരായ ആരോപണം. കോടതിയിൽ ഹാജരാക്കിയ കൊണ്ടറെഡ്ഡിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കർണാടകയിലെ ശക്തനായ ബിജെപി നേതാവിന്റേതാണ് ഈ കമ്പനി. ജഗന്റെ മണ്ഡലമായ പുലിവെന്തുലയിൽ ഉൾപ്പെട്ട കടപ്പയിലെ വെമ്പള്ളി–രായച്ചൊട്ടി റോഡിന്റെ നിർമാണം ഈ കമ്പനിക്കാണ്.
സ്വന്തം കുടുംബത്തിനെതിരായ കേസ് അന്വേഷിക്കാൻ ഭരണത്തിലിരിക്കുന്ന നേതാവ് ഉത്തരവിടുന്നതു രാജ്യത്തെതന്നെ അപൂർവമാണെന്നാണു ജഗന്റെ അനുയായികൾ അവകാശപ്പെടുന്നത്. അഴിമതിയും അതിക്രമവും കാണിക്കുന്ന ആരെയും വെറുതെ വിടരുത് എന്നാണ് ഉത്തരവിറക്കിയപ്പോൾ ജഗൻ പൊലീസിനു നൽകിയ നിർദേശം. സമീപ ദിവസങ്ങളിൽ നിർമാണ കമ്പനി ഉടമകളുമായി നിരവധി തവണ കൊണ്ടറെഡ്ഡി ബന്ധപ്പെട്ടെന്ന ഫോൺകോൾ രേഖകൾ തെളിവായി ശേഖരിച്ചാണു പൊലീസ് നടപടിയെടുത്തത്.
English Summary: Andhra Chief Minister Jagan Mohan Reddy's Cousin Arrested In Extortion Case