അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവായ പൊലീസുകാരന്‍ അറസ്റ്റിൽ
Mail This Article
ആലപ്പുഴ∙ എആർ ക്യാംപിനു സമീപം പൊലീസ് ക്വാർട്ടേഴ്സിൽ യുവതിയും രണ്ടു മക്കളും ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവായ പൊലീസുകാരന്‍ അറസ്റ്റില്‍. വണ്ടാനം മെഡിക്കൽ കോളജ് സിപിഒ റെനീസാണ് അറസ്റ്റിലായത്. ഇന്നലെയാണ് റെനീസിന്‍റെ ഭാര്യ നെജ്‍ല മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് പോസ്റ്റുമോർട്ടത്തിനു ശേഷം ഇവരുടെ മൃതദേഹം കബറടക്കി.
ആദ്യം അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് നെജ്‌ലയുടെ കുടുംബം നൽകിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ റെനീസിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റവും സ്ത്രീപീഡന കുറ്റവും ചുമത്തി കേസെടുത്ത് അറസ്റ്റു ചെയ്തു. റെനീസ് നെജ്‍ലയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നാണ് അയൽക്കാരും ബന്ധുക്കളും പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ കേസ് കൊടുത്തെങ്കിലും പിന്നീട് ഒത്തുതീർപ്പായി. റെനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്.
തൂങ്ങിയ നിലയിലായിരുന്നു നെജ്‌ലയുടെ മൃതദേഹം കണ്ടെത്തിയത്. ടിപ്പുവിനെ കഴുത്തിൽ ഷാൾ മുറുക്കിയും മലാലയെ ബക്കറ്റിൽ മുക്കിയും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജോലിയിലായിരുന്ന റെനീസ് രാവിലെ വീട്ടിലേക്കു വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. അയൽവീട്ടിൽ അറിയിച്ചെങ്കിലും അവർ വിളിച്ചിട്ടും പ്രതികരണമില്ലായിരുന്നു. തുടർന്ന് റെനീസ് വീട്ടിലെത്തിയ ശേഷം അഗ്നിരക്ഷാസേന വാതിൽ പൊളിച്ച് കയറിയപ്പോഴാണു മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
English Summary : Alappuzha Nejla and children death: Police officer Husband held