ADVERTISEMENT

ന്യൂയോർക്ക് ∙ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേലുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച താലിബാന്റെ നടപടിയിൽ നടുക്കം രേഖപ്പെടുത്തി നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായി. പൊതുസ്ഥലത്തുനിന്ന് സ്ത്രീകളെയും പെൺകുട്ടികളെയും നീക്കം ചെയ്യുന്നതിനായാണ് താലിബാൻ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് മലാല ആരോപിച്ചു. സ്ത്രീകളും പെൺകുട്ടികളും പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ബുർഖ ധരിക്കണമെന്നു താലിബാന്റെ ഏറ്റവും പുതിയ ഉത്തരവിൽ നിഷ്കർഷിച്ചിരുന്നു.

‘‘അഫ്ഗാന്റെ പൊതു ഇടത്തിൽനിന്ന് സ്ത്രീകളെയും പെൺകുട്ടികളെയും തുടച്ചു നീക്കാനാണ് താലിബാൻ ശ്രമിക്കുന്നത്. സ്കൂളിൽനിന്നു പെൺകുട്ടികളെയും തൊഴിലിടത്തിൽനിന്നു സ്ത്രീകളെയും മാറ്റിനിർത്താനാണ് ശ്രമം. കുടുംബത്തിലെ പുരുഷന്മാർ ഒപ്പമില്ലെങ്കിൽ യാത്ര ചെയ്യുന്നതിൽനിന്നും സ്ത്രീകളെ വിലക്കി. ശരീരവും മുഖവും പൂർണമായി മറയ്ക്കാൻ നിർബന്ധിതരായി’– മലാല പറയുന്നു. താലിബാന്റെ മനുഷ്യത്വ വിരുദ്ധമായ നടപടിക്കെതിരെ ലോക നേതാക്കൾ ഇടപെടണമെന്നും മലാല ആവശ്യപ്പെട്ടു.

‘‘അഫ്ഗാനിൽ താലിബാൻ നിരന്തരമായി സ്ത്രീകൾക്കു നീതി നിഷേധിക്കുന്നതിനെ കണ്ടില്ലെന്നു നടിക്കാൻ നമുക്കാകില്ല. അവർ നൽകിയ ഉറപ്പെല്ലാം ലംഘിക്കുകയാണ്. ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവകാശ സംരക്ഷണത്തിനായിപ്പോലും അഫ്ഗാനിലെ സ്ത്രീകൾക്കു തെരുവിലിറങ്ങേണ്ട അവസ്ഥയാണ്. എല്ലാവരും, പ്രത്യേകിച്ച് മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള എല്ലാവരും ആ സ്ത്രീകൾക്ക് ഒപ്പം നിൽക്കണം’– മലാല പറഞ്ഞു.

∙ താലിബാൻ നിർദേശം  ഇങ്ങനെ

സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തല മുതൽ പാദം വരെ മറയ്ക്കുന്ന ബുർഖ ധരിക്കണമെന്ന് അഫ്ഗാനിലെ താലിബാൻ ഭരണകൂടം കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. 1991 മുതൽ 2001 വരെയുള്ള മുൻ ഭരണകാലത്തും താലിബാൻ സമാന നിയമം നടപ്പാക്കിയിരുന്നു. സഹോദരിമാർ അന്തസ്സോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കണമെന്നാണ് ആഗ്രഹമെന്ന് താലിബാൻ സദാചാരവകുപ്പു മന്ത്രി ഖാലിദ് ഹനഫി പറഞ്ഞു. പുറത്ത് കാര്യമായ ജോലിയൊന്നുമില്ലെങ്കിൽ സ്ത്രീകൾ വീട്ടിലിരിക്കുന്നതാണു നല്ലതെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇസ്‌ലാമിക തത്വങ്ങളും ഇസ്‌ലാമിക പ്രത്യയശാസ്ത്രവുമാണ് മറ്റെന്തിനേക്കാളും പ്രധാനമെന്നും പറഞ്ഞു.

ഏറെ പ്രായമായ വനിതകളും കൊച്ചുകുട്ടികളും ഒഴികെയുള്ളവർ കണ്ണുകളൊഴികെ മുഖം മൂടണമെന്നാണ് നിർദേശം. ആറാം ക്ലാസിനു മുകളിലുള്ള പെൺകുട്ടികൾക്ക് സ്കൂൾ പഠനം വിലക്കി നേരത്തേ ഉത്തരവിറക്കിയിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ രാജ്യത്തെ മിക്ക സർവകലാശാലകളും തുറന്നു പ്രവർത്തനമാരംഭിച്ചെങ്കിലും പല പ്രവിശ്യകളിലും പെൺകുട്ടികൾക്കു പഠനം വിലക്കിയിരിക്കുകയാണ്. അധികാരമേറ്റപ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ വെള്ളം ചേർത്ത് വീണ്ടും കർശന നിയമങ്ങൾ അടിച്ചേൽപ്പിക്കുകവഴി രാജ്യാന്തര സമൂഹത്തിൽനിന്ന് കൂടുതൽ അകലുകയാണ് താലിബാൻ ഭരണകൂടം എന്ന് ആക്ഷേപമുണ്ട്.

English Summary: Attempt to erase women from public life: Malala's response to Taliban's burqa diktat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com