'ദിലീപിനെതിരെ പുതിയ തെളിവുകളുണ്ടോ? കോടതിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുത്'
Mail This Article
കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ പ്രതി നടൻ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനു നേരിട്ടുള്ള തെളിവുകളുണ്ടോയെന്നു കോടതി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണക്കോടതി പരിഗണിക്കുകയാണ്. ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ മതിയായ പുതിയ തെളിവുകളുണ്ടോ?. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കരുതെന്നും കോടതി പറഞ്ഞു.
രേഖകള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും കോടതി ഉന്നയിച്ചു. കോടതിയെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കരുത്. പൊലീസ് പ്രോസിക്യൂട്ടറല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓര്‍ക്കണമെന്നും കോടതി വ്യക്തമാക്കി.
ഫോൺറെക്കോർഡുകൾ എങ്ങനെ പുറത്തുപോയെന്ന് ആരാഞ്ഞ കോടതി, ശബ്ദരേഖകൾ പുറത്തുപോയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾ പുറത്തുകൊടുത്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിലീപ് സമാന്തര ജുഡീഷ്യൽ സംവിധാനമുണ്ടാക്കുന്നുവെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
പബ്ലിക് പ്രോസിക്യൂട്ടറോട് സഹതാപമെന്ന് മറുപടി പറഞ്ഞ കോടതി, കോടതിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു. ഉത്തമബോധ്യത്തോടെയാണ് ഈ കസേരയിൽ ഇരിക്കുന്നതെന്നും വിചാരണക്കോടതി ജഡ്ജി വ്യക്തമാക്കി.
English Summary: Actress attack case: Trial court hearing plea to revoke Dileep's bail