ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് ബാധിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും രോഗബാധിതരില്‍ പകുതിപ്പേർക്കും ഇപ്പോഴും കുറഞ്ഞത് ഒരു ലക്ഷണമെങ്കിലും ബാക്കിയുണ്ടാകുമെന്ന് പഠന റിപ്പോർട്ട്. മെഡിക്കൽ ജേർണലായ ദി ലാൻസെറ്റിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്.

‘ആദ്യ ഘട്ടത്തിൽ രോഗം ഗുരുതരമായാലും ഇല്ലെങ്കിലും കോവിഡ് രോഗികൾക്ക് ചില ലക്ഷണങ്ങൾ രണ്ടു വർഷത്തിനുശേഷവും പോകാതെ നിൽക്കാറുണ്ട്. രോഗബാധിതരല്ലാത്ത ജനങ്ങളെക്കാൾ കോവിഡ് വന്നുപോയവരുടെ ആരോഗ്യനിലയിൽ പൊതുവേ കുറവു കാണാറുണ്ട്. ഗുരുതരമായി രോഗം ബാധിച്ചവർ പൂർണ ആരോഗ്യം വീണ്ടെടുക്കാൻ തുടർപരിശോധനകൾ കുറച്ചുനാളത്തേക്കു നടത്തണം. ക്ഷീണം, ശ്വാസ തടസ്സം, ഉറക്കമില്ലായ്മ തുടങ്ങിയവയായിരിക്കും ഇവരിൽ രണ്ടു വർഷത്തിനുശേഷവും കാണുക.

രോഗബാധിതനായി ആറു മാസങ്ങൾക്കുശേഷം 68% പേർക്ക് കുറഞ്ഞത് ഒരു കോവിഡ് ലക്ഷണം എങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് വർഷത്തിനു ശേഷം ലക്ഷണം ഉള്ളവരുടെ എണ്ണം 55 ശതമാനത്തിലേക്കു താഴ്ന്നു. ക്ഷീണവും മസിലിന്റെ തളർച്ചയുമാണ് കൂടുതൽപ്പേരിലും കണ്ടത്. ഇത് ആറാം മാസം 52% പേരിൽ കണ്ടെങ്കിലും രണ്ട് വർഷമായപ്പോൾ 30% പേരിലേക്കു താഴ്ന്നു. സന്ധികൾക്കു വേദന, ഉയർന്ന ഹൃദയമിടിപ്പ്, തലകറക്കം, തലവേദന എന്നിവയും ധാരാളം പേർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്’ – റിപ്പോർട്ടിൽ പറയുന്നു.

2020ൽ മഹാമാരിയുടെ ആദ്യ ഘട്ടത്തിൽ കോവിഡ് ബാധിച്ച ചൈനയിലെ 1192 പേരിൽ നടത്തിയ പഠനത്തിൽനിന്നാണ് റിപ്പോർട്ടുണ്ടാക്കിയിരിക്കുന്നത്. ചൈനയിലെ വുഹാനിലുള്ള ജിൻ യിൻ–ടാൻ ആശുപത്രിയിൽ 2020 ജനുവരി 7നും മേയ് 29നും ഇടയിൽ ചികിത്സ തേടിയവരാണ് ഇവർ.

ആറു മാസം, 12 മാസം, രണ്ടു വർഷം എന്നിങ്ങനെയാണ് ഇവരെ പരിശോധിച്ചത്. ആറു മിനിറ്റ് നടത്തം, ലബോറട്ടറി പരിശോധന, ഏതൊക്കെ ലക്ഷണങ്ങൾ, മാനസിക ആരോഗ്യം, ജോലിയിലേക്കു തിരികെ പ്രവേശിച്ചെങ്കിൽ ജീവിത നിലവാരം (ആരോഗ്യവുമായി ബന്ധപ്പെട്ട്) എങ്ങനെ, ‍ഡിസ്ചാർജിനുശേഷമുള്ള ആരോഗ്യ പരിചരണം തുടങ്ങിയവയെക്കുറിച്ചും അന്വേഷിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

English Summary: Covid Patients Even After Recovery Have 1 Symptom; Some Remain in Poor Health: Lancet Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com