ഹണി ട്രാപ്പ്: പാക്ക് ഏജന്റിന് രഹസ്യവിവരങ്ങൾ ചോർത്തി നൽകി; ഐഎഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി∙ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള രഹസ്യ ഏജന്റിന് പ്രതിരോധ സംവിധാനങ്ങളെയും ഉദ്യോഗസ്ഥരെയും കുറിച്ചുള്ള രഹസ്യവും തന്ത്രപരവുമായ വിവരങ്ങൾ ചോർത്തി നൽകിയതിന് ഡൽഹിയിലെ എയർഫോഴ്സ് ഓഫിസിലെ ഉദ്യോസ്ഥനെ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സുബ്രതോ പാർക്കിലെ ഇന്ത്യൻ എയർഫോഴ്‌സ് (ഐഎഎഫ്) റെക്കോർഡ് ഓഫിസിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി (ജിഡി) ജോലി ചെയ്യുകയായിരുന്ന ദേവേന്ദർ നാരായൺ ശർമ (32) യെയാണ് അറസ്റ്റു ചെയ്തത്.
സൈനികർ, ദേശീയ സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ രേഖകള്‍ പാക്ക് ഏജന്റുമായി പങ്കുവച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പാകിസ്ഥാനിലെ ഒരു സ്ത്രീയാണ് ദേവേന്ദർ ശർമയെ ‘ഹണി ട്രാപ്പ്’ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കംപ്യൂട്ടറുകളിൽ നിന്നും മറ്റ് ഫയലുകളിൽ നിന്നും വിവരങ്ങളും രേഖകളും വാട്സാപ് വഴി അയച്ചുനൽകുകയായിരുന്നു. വിവരങ്ങൾ ചോർത്തി നൽകിയതിന് ഏജന്റിൽ നിന്ന് ദേവേന്ദർ ശർമ പണം കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു.
ഇന്ത്യൻ എയർഫോഴ്‌സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, കേസ് റജിസ്റ്റർ ചെയ്യുകയും മേയ് 6ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സർവീസിൽനിന്നു പിരിച്ചുവിട്ടു. ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും ഉൾപ്പെടെയുള്ള തെളിവുകളും പിടിച്ചെടുത്തു. വിഷയത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ വർഷം ജൂലൈയിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസിന് (ഐഎസ്ഐ) രഹസ്യ രേഖകൾ നൽകിയെന്നാരോപിച്ച് ഒരു സൈനികൻ ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
English Summary: Air Force Sergeant Honey-Trapped By Pakistani ISI Agent, Leaks Sensitive Info, Arrested