ഒടുവിൽ കോവിഡ് സ്ഥിരീകരിച്ച് ഉത്തര കൊറിയ; രാജ്യത്ത് അടിയന്തരാവസ്ഥ
Mail This Article
സോൾ∙ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച് ഉത്തര കൊറിയ. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ് സ്ഥിരീകരിച്ചുവെന്ന് ഔദ്യോഗികമായി അംഗീകരിക്കുന്നത് ഇതാദ്യമായാണ്. മറ്റു രാജ്യങ്ങളിലെല്ലാം കോവിഡ് വ്യാപിച്ചപ്പോൾ ഉത്തര കൊറിയ അതിർത്തികളെല്ലാം അടച്ചിരുന്നു. പ്യോങ്‌യാങ്ങിലുൾപ്പെടെ ലോക്ഡൗൺ ഏർപ്പെടുത്തി. എന്നാണ് ലോക്ഡൗൺ അവസാനിപ്പിക്കുക എന്ന് വിവരമില്ല.
തലസ്ഥാനമായ പ്യോങ്‌യാങ്ങിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദമാണ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര വാർത്താ ഏജൻസി അറിയിച്ചു. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ അടിയന്തര യോഗം വിളിച്ചു ചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തുകയും കർശനമായി അടിയന്തരാവസ്ഥ നടപ്പാക്കണമെന്നും നിർദേശിച്ചു.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വൈറസിനെ വേരോടെ പിഴുതെറിയണമെന്ന് കിം ആവശ്യപ്പെട്ടു. ‘അതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നഗരങ്ങളുൾപ്പെടെ എല്ലാ സ്ഥലങ്ങളും അടച്ചിടണം. നിർമാണ പ്രവർത്തനങ്ങളും വ്യാപാരങ്ങളും യൂണിറ്റുകളിൽ മാത്രമായി ചുരുക്കണമെന്നും കിം പറഞ്ഞു.
ഉത്തര കൊറിയയിലെ 25 മില്യൻ ജനങ്ങളിൽ ആരും തന്നെ വാക്സീൻ സ്വീകരിച്ചിട്ടില്ല. വാക്സീൻ നൽകാമെന്ന് ലോകാരോഗ്യ സംഘടനയും ചൈനയും റഷ്യയും അറിയിച്ചിട്ടും നിരസിക്കുകയാണുണ്ടായത്. അതേസമയം, ദക്ഷിണ കൊറിയയിൽ വൻ തോതിൽ വാക്സീൻ വിതരണം നടക്കുകയും കോവിഡ് നിയന്ത്രണ വിധേയമാകുകയും ചെയ്തു.
English Summary: North Korea Confirms 1st Covid Case