പാക്ക് പ്രധാനമന്ത്രി ലണ്ടനിൽ; നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി
Mail This Article
ലണ്ടൻ∙ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് തന്റെ ജ്യേഷ്ഠനും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്–എൻ(പിഎംഎൽ–എൻ) നേതാവുമായ നവാസ് ഷരീഫുമായി ലണ്ടനിൽ കൂടിക്കാഴ്ച നടത്തി. ഷെഹ്ബാസിനു പുറമേ പാർട്ടിയിലെ മറ്റു മുതിർന്ന നേതാക്കളും മന്ത്രിസഭാ അംഗങ്ങളും കൂടിക്കാഴ്ചയിൽ പങ്കെടുത്തെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ചയായി.
തിരഞ്ഞെടുപ്പ് നേരത്തെയാക്കേണ്ട ആവശ്യമില്ലെന്ന തീരുമാനമാണ് യോഗം കൈക്കൊണ്ടതെന്നാണ് വിവരം. ജനങ്ങൾക്ക് സാമ്പത്തിക ആശ്വാസം നൽകി ദീർഘകാലത്തേക്കുള്ള സാമ്പത്തിക തീരുമാനങ്ങൾ എടുക്കാനും ധാരണയായതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ഥാനഭ്രഷ്ടനായ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തിരഞ്ഞെടുപ്പ് നേരത്തേയാക്കാൻ മുറവിളി കൂട്ടുന്നതിനിടെയാണ് സുപ്രധാന തീരുമാനം. പാർട്ടിയിലെ എല്ലാ നേതാക്കളിൽനിന്നും തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നത് ഉൾപ്പെടെയുള്ള വിഷയത്തിൽ അഭിപ്രായം ആരാഞ്ഞു. തുടർന്നാണ് ഈ സർക്കാരിന്റെ ശേഷിക്കുന്ന കാലയളവിലേക്കുള്ള സാമ്പത്തിക അജണ്ട തീരുമാനിക്കാനും പിന്നീട് സഖ്യകക്ഷികളുമായി ചേർന്ന് അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും തീരുമാനമായത്.
ബുധനാഴ്ചയാണ് നവാസ് ഷരീഫിനെ കാണാൻ ഷഹബാസ് ലണ്ടനിൽ എത്തിയത്. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നവാസ് ഷരീഫ് 2019 നവംബർ മുതൽ ലണ്ടനിലാണ്. ലഹോർ ഹൈക്കോടതിയുടെ അനുമതിയോടെയാണു വിദേശത്തേക്കു പോയത്.
English Summary : Pakistan Prime Minister Shehbaz Sharif Meets Nawaz Sharif In London