വിദ്യാര്‍ഥിനികളെ വർഷങ്ങളായി പീഡിപ്പിച്ചു; മുൻ അധ്യാപകനെ പുറത്താക്കി സിപിഎം
Mail This Article
മലപ്പുറം∙ വർഷങ്ങളായി വിദ്യാർഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മലപ്പുറത്തെ സിപിഎം പ്രാദേശിക നേതാവും നഗരസഭാ അംഗവുമായിരുന്ന മുൻ അധ്യാപകനെതിരെ പ്രതിഷേധം. സെന്റ് ജമാസ് സ്കൂളിലെ അധ്യാപകനായിരുന്ന കെ.വി.ശശി കുമാറിനെതിരെയാണ് പരാതി. അൻപതിലധികം പീഡന പരാതി ഉയർന്നതോടെ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
മൂന്നു പതിറ്റാണ്ടിനിടെ നിരവധി വിദ്യാർഥികളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ശശി മുൻപ് പഠിപ്പിച്ച വിദ്യാർഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. സ്കൂളിൽ നിന്ന് വിരമിച്ചതിനു ശേഷം ഇയാൾ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിന് പിന്നാലെയാണ് പരാതി ഉയർന്നത്. പരാതി അറിയിച്ചിട്ടും മാനേജ്മെന്റ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പൂർവവിദ്യാർഥി കൂട്ടായ്മയും രംഗത്തെത്തി. മലപ്പുറം വനിതാ സ്റ്റേഷനിൽ കേസെടുത്തതോടെ കെ.വി.ശശികുമാർ ഒളിവിൽ പോയെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ മൂന്നു ടേമായി സിപിഎമ്മിന്റെ മലപ്പുറം നഗരസഭയിലെ കൗൺസിലർ കൂടിയാണ് ശശി. പരാതി ഉയർന്നതോടെ പാർട്ടി നിർദേശപ്രകാരം നഗരസഭാഗത്വം രാജിവച്ചു. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ശശിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്, വനിത ലീഗ്, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകൾ മാർച്ച് നടത്തി. എംഎസ്എഫ് അടക്കമുള്ള സംഘടനകളും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: Rape complaint against former teacher in Malappuram