ADVERTISEMENT

കൊച്ചി ∙ ‘കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരയ്ക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുകയാണ്’ എന്ന് എൽഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചതിനെതിരെ കടുത്ത വിമർശനവുമായി യുഡിഎഫ് രംഗത്ത്. 

മുഖ്യമന്ത്രിയുടെ പരാമർശം പ്രതിഷേധാർഹവും ദുഃഖകരവും ഒരു മുഖ്യമന്ത്രിക്കു യോജിക്കാത്തതുമാണെന്നു യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പറഞ്ഞു. ‘പി.ടി.തോമസിനെപ്പോലെ ഒരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും? മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോ? പി.ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. അദ്ദേഹത്തെ തൃക്കാക്കരക്കാർക്ക് അറിയാവുന്നതു കൊണ്ടാണു രണ്ടാം വട്ടവും വിജയിപ്പിച്ചത്. പി.ടിയുടെ മരണം സുവർണ അവസരമായി മുഖ്യമന്ത്രി കാണുമ്പോൾ കേരളീയർ അതു നഷ്ടമായാണു കാണുന്നത്. തൃക്കാക്കരയിൽ നടക്കുന്നതു സഹതാപത്തിന്റെ പോരാട്ടമല്ല. രാഷ്ട്രീയ പോരാട്ടമാണ്. പി.ടിയുടെ രാഷ്ട്രീയ നിലപാടുകളോടും വികസന പ്രവർത്തനങ്ങളോടുമുള്ള സ്നേഹം തൃക്കാക്കരക്കാർ പ്രകടിപ്പിക്കുക തന്നെ ചെയ്യും’– ഉമ പറഞ്ഞു. 

പി.ടിയെ വിജയിപ്പിച്ചത് അബദ്ധമാണെന്നും ഇപ്പോൾ അബദ്ധം തിരുത്താനുള്ള അവസരം ലഭിച്ചിരിക്കുകയാണ് എന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ സ്ഥാനത്തിനു ചേരാത്ത പ്രയോഗമാണത്. പറഞ്ഞതു മുഖ്യമന്ത്രി ആയതിനാൽ കേരളം അപമാന ഭാരത്താൽ തല കുനിച്ചിരിക്കുകയാണ്. നിയമസഭയിൽ യുഡിഎഫിന്റെ കുന്തമുനയായിരുന്നു പി.ടി. സർക്കാരിനെ ശക്തമായി ആക്രമിച്ചയാളാണ്. ആ വിരോധം മനസ്സിൽ സൂക്ഷിച്ചു കൊണ്ടാണ് ഇത്തരമൊരു പദപ്രയോഗം മുഖ്യമന്ത്രി നടത്തിയത്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തെക്കുറിച്ചു സംസാരിക്കവേയാണു മുഖ്യമന്ത്രി ഇടതുകൺവെൻഷനിൽ ഇൗ പരാമർശം നടത്തിയത്. ‘കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസികളെയടക്കം തെറ്റായി ഉപയോഗിച്ചു കൊണ്ടു കേരളത്തിൽ ഇടപെടാനുള്ള ശ്രമം നടത്തി. ഇതിലൊന്നും വലിയ തോതിൽ ജനങ്ങൾ കുടുങ്ങിയില്ല. തിരഞ്ഞെടുപ്പിൽ ‍‍ഞങ്ങൾക്കു ജനങ്ങളെ പൂർണ വിശ്വാസമുണ്ടായിരുന്നു. ജനങ്ങൾക്കു ഞങ്ങളെയും വിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുമായി കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫിന് ഒരു രണ്ടാമൂഴം ജനങ്ങൾ സമ്മാനിച്ചത്. ഇവിടെ ബഹുമാന്യനായ അധ്യക്ഷൻ പ്രസ്താവിച്ചതു പോലെയും നമ്മുടെ നാടൊക്കെയും ജനങ്ങൾ ആഗ്രഹിക്കുന്നതു പോലെയും ആ 99 നിറഞ്ഞ നൂറിലേക്ക് എത്തിക്കാനുള്ള ഒരവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. ആ ഘട്ടത്തിൽ പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരയ്ക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുകയാണ് എന്നതു നാം കാണേണ്ടതാണ്’– എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 

ദുർവ്യാഖ്യാനിച്ചു: മന്ത്രി രാജീവ്

തിരുവനന്തപുരം ∙ വികസനവും രാഷ്ട്രീയവും പറയാൻ കഴിയാത്തതിന്റെ പരിഭ്രാന്തി മൂലമാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ദുർവ്യാഖ്യാനവും കൊണ്ട് പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നതെന്ന് മന്ത്രി പി.രാജീവ്. മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് മലയാളം അറിയാവുന്ന എല്ലാവർക്കും മനസ്സിലാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഒപ്പം നിൽക്കാൻ തൃക്കാക്കരയ്ക്ക് കഴിഞ്ഞില്ല. ആ തെറ്റ് തിരുത്തണം. അതിനുള്ള സൗഭാഗ്യം വന്നിരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ കൺവൻഷനും പ്രസംഗത്തിനും എൽഡിഎഫിന്റെ സ്ഥാനാർഥിക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. ഇതോടെ യുഡിഎഫ് അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയാണ് ഇത്തരം വ്യാഖ്യാനങ്ങൾ വ്യക്തമാക്കുന്നതെന്ന് രാജീവ് പറഞ്ഞു. 

English Summary: Chief minister Pinarayi Vijayan Trikkakara speech controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com