ADVERTISEMENT

അബുദാബി∙ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (73) അന്തരിച്ചതായി പ്രസിഡൻഷ്യൽകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ശനിയാഴ്ച ഇന്ത്യയിൽ ഒരു ദിവസത്തെ ദുഃഖാചരണം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

‘‘യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ യുഎഇയിലെയും അറബ്, ഇസ്‌ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനത്തോട് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നു.’’ – ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പ്രസ്താവനയിൽ പറഞ്ഞു. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004 നവംബർ മൂന്നു മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു വരികയാണ്.

പിതാവ് ഷെയ്‌ഖ് സായിദിന്റെ മരണത്തെത്തുടർന്നാണ് ഷെയ്‌ഖ് ഖലീഫ രാജ്യത്തിന്റെ പ്രസിഡന്റായത്. 1948 സെപ്റ്റംബര്‍ ഏഴിനു ജനിച്ച ഷെയ്‌ഖ് ഖലീഫ, 1971ൽ യുഎഇ രൂപവൽക്കരിക്കപ്പെട്ടപ്പോൾ ഇരുപത്താറാം വയസ്സിൽ ഉപപ്രധാനമന്ത്രിയായി. അഞ്ചു വർഷത്തിനു ശേഷം 1976 മേയിൽ അദ്ദേഹം യുഎഇയുടെ ഉപ സൈന്യാധിപനായി. പ്രസിഡന്റ് എന്ന നിലയിൽ സുപ്രീം പെട്രോളിയം കൗൺസിലിന്റെ തലവൻ കൂടിയായിരുന്നു ഖലീഫ.

പുതുയുഗത്തിലേക്കു യുഎഇയെ നയിക്കുന്നതിന്റെ ഭാഗമായി ഖലീഫ നടപ്പാക്കിയ വനിതാക്ഷേമ പ്രവർത്തനങ്ങളും രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ടു. അധികാരമേറ്റ ഉടൻ 2004 നവംബറിൽ തന്നെ മന്ത്രിസഭയിൽ വനിതാപ്രാതിനിധ്യം നൽകി. ഷെയ്‌ഖ ലൂബ്‌ന അൽ ഖാസിമിയാണ് യുഎഇയിലെ ആദ്യ വനിതാ മന്ത്രി. രാജ്യത്തെ പ്രഥമ വനിതാ ജഡ്‌ജിമാരായി ആലിയ സയിദ് അൽ കഅബിയെയും ആതിഖ അവാദ് അൽ കത്തീരിയെയും 2008 ജനുവരിയിൽ നിയമിച്ചു.

സർക്കാരിലെ ഉന്നതപദവികളിൽ സ്‌ത്രീകൾക്കു 30% പ്രാതിനിധ്യം നൽകി. ബിസിനസ് മേഖലയിലും സ്‌ത്രീകൾക്കു കൂടുതൽ പരിഗണനയും പ്രോൽസാഹനവുമാണു ഷെയ്‌ഖ് ഖലീഫ നൽകിയത്. അധികാരമേറ്റ് ഒരുവർഷത്തിനകം, രാജ്യത്തു ജനാധിപത്യവൽക്കരണത്തിനുള്ള നടപടികളും ഷെയ്‌ഖ് ഖലീഫ ആരംഭിച്ചിരുന്നു. യുഎ ഫെഡറൽ നാഷനൽ കൗൺസിലിലേക്ക് പകുതി പേരെ പൊതു തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്.

പ്രസിഡന്റായി ചുമതലയേറ്റ് ആറുമാസത്തിനകം, സർക്കാർ ജീവനക്കാരുടെയെല്ലാം ശമ്പളം ഇരട്ടിയാക്കാൻ ഉത്തരവിട്ട ഷെയ്‌ഖ് ഖലീഫ, ജനക്ഷേമത്തിനുള്ള തന്റെ പ്രതിബദ്ധത വ്യക്‌തമാക്കി. പലസ്‌തീനിൽ ഗാസ മുനമ്പിലെ ഷെയ്‌ഖ് ഖലീഫ നഗരം മുതൽ ലോകത്തിന്റെ പലഭാഗങ്ങളിലും ജനക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. വിസ്‌മയങ്ങളുടെ കലവറയായ അബുദാബി ഷെയ്‌ഖ് സായിദ് ഗ്രാൻഡ് മസ്‌ജിദ്, ജാതിമത ഭേദമന്യേ സഞ്ചാരികൾക്കെല്ലാം തുറന്നുകൊടുത്ത അദ്ദേഹം സർവമത സ്‌നേഹത്തിന്റെ സന്ദേശവാഹകനായി. യുഎഇയിൽ പരമാവധി മതസ്വാതന്ത്യ്രം അനുവദിക്കുന്നതിലും പ്രതിജ്‌ഞാബദ്ധനായിരുന്നു ഷെയ്‌ഖ് ഖലീഫ. നിശബ്‌ദവും എന്നാൽ സൂക്ഷ്‌മവും ഉറച്ചതുമായ പ്രവർത്തനങ്ങളുടെ പേരിലാണ് ഷെയ്‌ഖ് ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ആദരിക്കപ്പെടുന്നത്.

യുഎഇയുടെ പ്രസിഡന്റായതിനു ശേഷം അബുദാബിയിലെ ഫെഡറൽ ഗവൺമെന്റിന്റെ ബൃഹത്തായ പുനഃക്രമീകരണത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ, രാജ്യത്തെ ജനങ്ങൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്ന ത്വരിതഗതിയിലുള്ള വികസനത്തിന് യുഎഇ സാക്ഷ്യം വഹിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, സന്തുലിതവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിന് ഷെയ്ഖ് ഖലീഫ തന്റെ ആദ്യ തന്ത്രപരമായ പദ്ധതി ആരംഭിച്ചു. യുഎഇ പൗരന്മാരുടെയും താമസക്കാരുടെയും  അഭിവൃദ്ധിയിലായിരുന്നു ശ്രദ്ധ. യുഎഇയുടെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ തന്റെ പിതാവ് ഷെയ്ഖ് സായിദ് മുന്നോട്ടുവെച്ച പാതയിൽ തുടരുക എന്നതായിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് വിജയകരമായി സംഭാവന നൽകിയ എണ്ണ, വാതക മേഖലയുടെയും താഴ്ന്ന വ്യവസായങ്ങളുടെയും വികസനത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി. വടക്കൻ എമിറേറ്റ്‌സിന്റെ ആവശ്യങ്ങൾ പഠിക്കുന്നതിനായി യുഎഇയിലുടനീളം വിപുലമായ പര്യടനങ്ങൾ നടത്തി, ഈ സമയത്ത് അദ്ദേഹം ഭവന, വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി. ജനങ്ങളുടെ കാര്യങ്ങളിൽ പ്രത്യേക താൽപര്യം പ്രകടിപ്പിച്ച വ്യക്തിയായി ഖ്യാതിനേടിയ ഷെയ്ഖ് ഖലീഫ യുഎഇയിലും മേഖലയിലും പ്രിയപ്പെട്ട നേതാവായിത്തീർന്നു.

English Summary: UAE President Khalifa bin Zayed Al Nahyan Passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com