കട്ടപ്പുറത്തേക്കോ കെഎസ്ആർടിസി? ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാതെ സര്‍ക്കാർ
Mail This Article
തിരുവനന്തപുരം ∙ കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി വിഷയത്തിൽ പരിഹാരം കാണാതെ സര്‍ക്കാര്‍. വെള്ളിയാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ചയായില്ല. ശമ്പളം ലഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി മുഖ്യമന്ത്രിക്കു കത്ത് അയച്ചിരുന്നെങ്കിലും വിഷയം പരിഗണിച്ചില്ല. ഗതാഗതമന്ത്രി കയ്യൊഴിയുകയും ശമ്പളത്തിനു പണം കണ്ടെത്താനാകാതെ മാനേജ്മെന്റ് നട്ടംതിരിയുകയും ചെയ്യുമ്പോള്‍ ജീവനക്കാരുടെ പ്രതീക്ഷ മുഴുവന്‍ മന്ത്രിസഭായോഗത്തിലായിരുന്നു.
സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം നല്‍കിയാല്‍ ഈ ആഴ്ച അവസാനത്തോടെ ശമ്പളം കിട്ടുമെന്നായിരുന്നു ജീവനക്കാർ കരുതിയത്. എന്നാല്‍ മന്ത്രിസഭായോഗം വിഷയം പരിഗണിച്ചേയില്ല. ഇതോടെ നിലവില്‍ അനുവദിച്ചിട്ടുള്ള 30 കോടിക്ക് അപ്പുറത്തേക്ക് ധനസഹായം സര്‍ക്കാരില്‍ നിന്നു ലഭിക്കില്ലെന്നും ഉറപ്പായി. ശമ്പളം ലഭിക്കാന്‍ ഇടപെടണമെന്ന സിപിഐ യൂണിയന്റെ ആവശ്യം നിരസിച്ചാണു സര്‍ക്കാര്‍ നിലപാട്.
കഴിഞ്ഞ മാസം ശമ്പളം മുടങ്ങിയപ്പോള്‍ തുടര്‍സമരം നടത്തിയ സിഐടിയു ഇത്തവണ നിശബ്ദമാണ്. കെഎസ്ആര്‍ടിസിയിലെ ഏറ്റവും വലിയ യൂണിയന്റെ നിലപാടില്‍ തൊഴിലാളികള്‍ക്ക് ഇടയിലും മറ്റു യൂണിയനുകളിലും പ്രതിഷേധം ശക്തമാണ്. ഇടതു മുന്നണിയില്‍ വിഷയം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് എഐടിയുസി. മേയ് 20നുള്ളില്‍ ശമ്പളം നല്‍കാനാകുമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷ. അതിനായി വായ്പ എടുക്കാനുള്ള ശ്രമങ്ങളുണ്ടെങ്കിലും ഒന്നും വിജയിച്ചില്ല.
English Summary: No decision yet on KSRTC salary disbursement issue