കശ്മീരി പണ്ഡിറ്റിന്റെ മരണം: 'അന്വേഷണത്തിന് പ്രത്യേക സംഘം; ഭാര്യയ്ക്ക് ജോലി, മകളെ പഠിപ്പിക്കും'
Mail This Article
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരർ വെടിവച്ചു കൊലപ്പെടുത്തിയ കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി. ലഫ്.ഗവർണർ മനോജ് സിൻഹയാണു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ച വിവരം ട്വിറ്ററിൽ അറിയിച്ചത്.
'രാഹുൽ ഭട്ടിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകാനും കുടുംബത്തിനു സാമ്പത്തിക സഹായം ഉറപ്പാക്കാനും ജമ്മു കശ്മീർ ഭരണകൂടം തീരുമാനിച്ചു. രാഹുൽ ഭട്ടിന്റെ മകളുടെ പഠനച്ചെലവും സർക്കാർ വഹിക്കും'- മനോജ് സിൻഹ ട്വീറ്റിൽ വ്യക്തമാക്കി. വ്യാഴാഴ്ചയാണു രാഹുലിന് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വെള്ളിയാഴ്‌ച ഭീകരരുടെ ആക്രമണത്തിൽ റിയാസ് അഹ്മദ് ധോക്കർ എന്ന കശ്മീര്‍ സ്വദേശിയും മരണമടഞ്ഞിരുന്നു. സംഭവത്തിൽ കശ്മീരി പണ്ഡിറ്റ് വിഭാഗത്തിനിടയിൽ പ്രതിഷേധം ഉയരുകയാണ്. ശ്രീനഗർ, ഷോപ്പിയാൻ പ്രദേശങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും മെഴുകുതിരി പ്രതിഷേധവും നടക്കുന്നു.
English Summary: Special Team To Probe Kashmiri Pandit's Murder After Outrage In Valley