നടിയെ ആക്രമിച്ച കേസ്: കുടുംബാംഗങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് കോടതി
Mail This Article
കൊച്ചി∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ തന്റെ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതിൽ വിചാരണക്കോടതി ജഡ്ജിക്ക് അതൃപ്തി. കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായി പുറത്തുവരുന്ന വിവാദങ്ങളിലേക്കു സ്വന്തം കുടുംബാംഗങ്ങളും വലിച്ചിഴയ്ക്കപ്പെടുന്നതിലുള്ള അതൃപ്തി ജഡ്ജി തുറന്ന കോടതിയിൽത്തന്നെ പ്രകടിപ്പിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് കോടതി ഈ പരാമർശം നടത്തിയത്.
‘‘കോടതിയുടെ പിതാവും ഭർത്താവും ചർച്ചകൾക്കു വിഷയമാകുന്നു. 12 വയസ്സു മാത്രം പ്രായമുള്ള മകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ കസേരയുടെ അന്തസ്സും ഉത്തരവാദിത്തവും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവിടെ ഇരിക്കുന്നത്.’’ വാദങ്ങൾക്കിടയിൽ ഒരു ഘട്ടത്തിൽ വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗീസ് ഇങ്ങനെ പ്രതികരിച്ചു. വിചാരണക്കോടതി സ്വാധീനത്തിനു വഴങ്ങിയെന്ന വാദം പ്രോസിക്യൂഷനില്ലെന്നും കോടതി ജീവനക്കാർ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.
English Summary: Trial Court expresses discomfort in media trial of Judges family in actress attacked case