രാഹുൽ വീണ്ടും അധ്യക്ഷപദത്തിലേക്ക്? തുണച്ച് നേതാക്കൾ
Mail This Article
ഉദയ്പുർ∙ ത്രിദിന ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കമാകുമ്പോൾ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി വീണ്ടും വരുമോ എന്ന് ചോദ്യം ഉയരുന്നു. രാഹുൽ വീണ്ടും പ്രസിഡന്റാകണമെന്ന ആവശ്യം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉൾപ്പെടെയുള്ളവർ ശക്തമായി ഉന്നയിക്കും. സച്ചിൻ പൈലറ്റ്, ഡി.കെ.ശിവകുമാർ അടക്കമുള്ളവർ ഇതിനെ പിന്തുണയ്ക്കുന്നു.
നിരവധി പേർ രാഹുലിന്റെ വരവ് ആഗ്രഹിക്കുന്നു എന്നും അദ്ദേഹം തന്നെ മുന്നിൽ നിന്ന് നയിക്കുമെന്ന് കരുതുന്നു എന്നും സച്ചിൻ പൈലറ്റ് പ്രതികരിച്ചു. ഗാന്ധി കുടുംബം ഇല്ലാതെ കോൺഗ്രസിന് മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെ പ്രതികരണം. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇക്കാര്യം ചർച്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി എന്നാണ് വിവരം.
അതേ സമയം, ചിന്തൻ ശിബിരം ചർച്ചകളിൽ പ്രധാനം ജി 23യുടെയോ പ്രശാന്ത് കിഷോറിന്റെയോ നിർദ്ദേശങ്ങളല്ല, സമിതി പ്രമേയങ്ങളാണെന്ന് സംഘടന സമിതി അംഗം അധിർ രഞ്ജൻ ചൗധരി പറഞ്ഞു. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ ചർച്ചകൾ ചിന്തൻ ശിബിരത്തിൽ നടക്കും. ചിന്തൻ ശിബിരം അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വേദിയല്ല പാർട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്നും അധിർ രജ്ഞൻ ചൗധരി പ്രതികരിച്ചു.
English Summary: Will Rahul become the Congress President again ?