മരപ്പണിക്കാരായി കൊച്ചിയിൽ വീടെടുത്തു; 92 കിലോ ചന്ദനവുമായി 5 പേർ പിടിയിൽ
Mail This Article
കൊച്ചി ∙ മരപ്പണിക്കാരെന്നു ധരിപ്പിച്ചു പനമ്പള്ളി നഗറിൽ വീടു വാടകയ്ക്കെടുത്ത് ചന്ദന കച്ചവടം നടത്തിവന്ന സംഘം പിടിയിൽ. എറണാകുളം ഫോറസ്റ്റ് ഇന്റലിജൻസ് സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ 30 ലക്ഷം രൂപയിലേറെ വിലവരുന്ന 92 കിലോ ചന്ദനം പിടികൂടി. എറണാകുളം ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.ടി.ഉദയന്റെ നേതൃത്വത്തിലുള്ള സംഘമാണു രാവിലെ പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ചന്ദനം തൂക്കി വിൽക്കുന്നതിനുള്ള ഉപകരണങ്ങൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു. ഇടുക്കി, കോഴിക്കോട് സ്വദേശികളാണു പിടിയിലായത്. തൊടുപുഴ സ്വദേശി സാജു സെബാസ്റ്റ്യൻ, അടിമാലി സ്വദേശികളായ വെള്ളാപ്പിള്ളി നിഷാദ്, കെ.ജി.സാജൻ, ആനവിരട്ടി സ്വദേശി റോയ്, കോഴിക്കോട് കൂടത്തായ് പുളിക്കൽ വീട്ടിൽ സിനു തോമസ് എന്നിവരാണു പിടിയിലായത്.
രണ്ടുമാസം മുൻപാണു മരപ്പണിക്കാർ എന്ന പേരിൽ ഇവിടെ വീടു വാടകയ്ക്കെടുക്കുന്നത്. ഇടുക്കിയിൽനിന്നു മരങ്ങൾക്കുള്ളിൽ വച്ചു കടത്തിക്കൊണ്ടു വന്നതാണ് ചന്ദനം എന്നാണു വെളിപ്പെടുത്തൽ. ചന്ദനം വിൽപനയ്ക്കു ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.
English Summary: Attempt for illegal sandalwood trade at Kochi, arrest