ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് പാർലമെന്ററി ബോർഡ് രൂപീകരിക്കണമെന്ന പാർട്ടിയിലെ വിമതരുടെ ആവശ്യം ഉദയ്പുരിലെ കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ നിർദേശമായി അംഗീകരിച്ചു. പാർട്ടിയിൽ അന്തിമ തീരുമാനമെടുക്കുന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ അംഗീകാരം ഇനി ഈ നിർദേശത്തിന് ആവശ്യമാണ്.

ഈ പദവിയിലേക്കു തിരഞ്ഞെടുപ്പ് നടത്തണമോ, അംഗങ്ങൾ ചേർന്ന് രൂപീകരിക്കണമോ, അതോ പാർട്ടി അധ്യക്ഷൻ നാമനിർദേശം ചെയ്യണോ എന്നത് കോൺഗ്രസിന്റെ ഉന്നതസമിതിക്ക് വിട്ടു. അതേസമയം, കോൺഗ്രസ് പാർലമെന്ററി ബോർഡ് വേണമെന്ന നിർദേശം അംഗീകരിക്കാൻ അനുവദിക്കില്ലെന്ന് ഗാന്ധിപക്ഷക്കാരയ വൃത്തങ്ങൾ അറിയിച്ചു. പാർട്ടിയിൽ ഇത് സംബന്ധിച്ച് തർക്കമുണ്ടെന്നും അവർ വ്യക്തമാക്കി.

ചിന്തൻ ശിബിരത്തിനായി രൂപീകരിച്ച ആറു സമിതികൾ അന്തിമപ്രമേയങ്ങളിൽ നിർണായക നിർദേശങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. പാർട്ടിയെ നയിക്കാൻ സ്ഥിരതയുള്ള മുഴുവൻസമയ അധ്യക്ഷൻ വേണമെന്ന് രാഷ്ട്രീകാര്യ അന്തിമ പ്രമേയം നിർദേശിക്കുന്നു. ജനകീയ വിഷയങ്ങൾ ഉയർത്തി പദയാത്രകൾ നടത്തണം. പ്രാദേശിക പാർട്ടികളെ വോട്ടു ബാങ്കിലേക്കു കടക്കാൻ അനുവദിക്കരുതെന്നും നിർദേശമുണ്ട്. പാർലമെന്ററി ബോർഡ് പുനഃസ്ഥാപിക്കണമെന്നും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ, തിരഞ്ഞെടുപ്പ് പ്രചാരണം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കാൻ എഐസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി വേണമെന്നും സംഘടനാകാര്യ അന്തിമ പ്രമേയത്തിൽ പറയുന്നു.

പാർലമെന്ററി ബോർഡിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്നും പദവികളിൽ 50% യുവാക്കൾ വേണമെന്നുമാണ് യുവജനകാര്യ പ്രമേയത്തിലെ നിർദേശം. മുഖ്യമന്ത്രിപദവിയിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന് സമിതിയിൽ സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. സാമൂഹിക നീതി സമിതിയുടെ പ്രമേയം പാർട്ടി പദവികളിൽ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾക്ക് 50% പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നിർദേശിക്കുന്നു.

രാഹുൽ അധ്യക്ഷനാകണമെന്ന ആവശ്യം അജൻഡയിൽ ഇല്ലാതിരുന്നിട്ടും സമിതി ചർച്ചകളിൽ നേതാക്കൾ ഇത് ഉന്നയിച്ചു. സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധയൂന്നേണ്ട യോഗത്തിൽ അധ്യക്ഷപദവി ചർച്ച ഉയരുന്നതിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തിയുണ്ട്. ബിജെപിയുമായി യോജിച്ചു പോകാത്ത വിവിധ പാർട്ടികളുമായി സംസ്ഥാനതലത്തിൽ സഖ്യമുണ്ടാക്കാൻ പാർട്ടി ആഗ്രഹിക്കുന്നുവെന്നും പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ പ്രാതിനിധ്യം സംഘടനയുടെ എല്ലാ തലങ്ങളിലും 50 ശതമാനമായി ഉയർത്താനും കോൺഗ്രസ് പദ്ധതിയിടുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

English Summary: Congress Dissenters' Key Demand Accepted At Party's Big Meet In Rajasthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com