ചിന്തന്‍ ശിബിരത്തിൽ ജി23ക്ക് വിമര്‍ശനം; പ്രതികരിക്കാതെ ഗുലാം നബിയും തരൂരും
Mail This Article
ന്യൂഡൽഹി ∙ ഉദയ്പുരിലെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം രാഷ്ട്രീയകാര്യസമിതി ചര്‍ച്ചയില്‍ ജി23യ്ക്ക് വിമര്‍ശനം. ജി23 പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നാണു വിലയിരുത്തല്‍. ചര്‍ച്ചയില്‍ പങ്കെടുത്ത ഗുലാം നബി ആസാദും ശശി തരൂരും വിമര്‍ശനങ്ങളോടു പ്രതികരിച്ചില്ല. വിവിധ വിഷയങ്ങളിലുള്ള ചർച്ച ഇന്നു പൂർത്തിയാകും. രാത്രി ആറ് സമിതി കൺവീനർമാർ യോഗം ചേർന്നു പ്രമേയങ്ങളുടെ അന്തിമരൂപം തയാറാക്കും.
ആറു സമിതികളുടെയും ചര്‍ച്ച തുടരുകയാണ്. വൈകിട്ടോടെ ചർച്ച പൂർത്തിയാക്കി അന്തിമ പ്രമേയത്തിലേക്കു കടക്കും. അതിനുശേഷം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കു സമർപ്പിക്കും. പ്രവർത്തക സമിതിയിൽ അവതരിപ്പിച്ച്, ചർച്ച ചെയ്ത ശേഷം ‘ഉദയ്പുർ പ്രഖ്യാപനമായി’ ഇതു പുറത്തിറക്കും. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം ചിന്തൻ ശിബിരത്തിലും ഉയർന്നു. അശോക് ഗെലോട്ട് അടക്കമുള്ള നേതാക്കളാണ് ഈ ആവശ്യം ഉന്നയിച്ചത്.
രാഹുലിനു വേണ്ടിയുള്ള ചർച്ചകൾക്കിടെയാണു ചില നേതാക്കൾ ജി23യെ വിമർശിച്ചത്. കോൺഗ്രസ് അധ്യക്ഷയ്ക്കും പാർട്ടിക്കുമെതിരായി ചില നേതാക്കൾ നിരന്തരം വിമർശനമുന്നയിക്കുകയാണെന്നു വാദമുയർന്നു. വിമര്‍ശനങ്ങൾ പാർട്ടിയെ ദുർബലമാക്കുന്നതാണ്. ഇതു നേതാക്കൾ അവസാനിപ്പിക്കണമെന്നും ആവശ്യമുയർന്നു.
English Summary: Criticism against G 23 at Congress chintan shivir