സ്വകാര്യ കമ്പനിക്ക് അനുമതിയില്ലാതെ കരാർ; സർക്കാരിനോട് മാപ്പുപറഞ്ഞ് ഡിജിപി
Mail This Article
തിരുവനന്തപുരം ∙ ചട്ടങ്ങള്‍ പാലിക്കാതെയുള്ള സാമ്പത്തിക ഇടപാടില്‍ സര്‍ക്കാരിനോടു മാപ്പ് ചോദിച്ച് ഡിജിപി അനില്‍കാന്ത്. പൊലീസ് വെബ്സൈറ്റ് നവീകരണത്തിന്റെ കരാര്‍, സ്വകാര്യ കമ്പനിക്കു സര്‍ക്കാര്‍ അനുമതിയില്ലാതെ നല്‍കിയതിലാണ് ഡിജിപി വീഴ്ച സമ്മതിച്ചത്. ഡിജിപിയുടെ വിശദീകരണം അംഗീകരിച്ച ആഭ്യന്തര വകുപ്പ് 4 ലക്ഷത്തിലേറെ രൂപയുടെ ഇടപാടിന് അനുമതി നല്കി.
കരാര്‍ നല്‍കുന്നതിന് മുന്‍പ് ഡിജിപി സര്‍ക്കാരിനോട് മുന്‍കൂര്‍ അനുമതി തേടണമായിരുന്നു. അതിനുശേഷം ടെൻഡര്‍ ക്ഷണിച്ച്, വകുപ്പുതല ടെക്നിക്കല്‍ കമ്മിറ്റി പരിശോധിച്ച്, കമ്മിറ്റിയുടെ അനുമതിയോടെയേ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്കാവു. ഇത് രണ്ടും പാലിക്കാതെ സ്വന്തം നിലയില്‍ കരാര്‍ നല്കിയ ഡിജിപി 4,01,200 രൂപ സ്വകാര്യ കമ്പനിക്ക് കൈമാറുകയും ചെയ്തു.
ഇതിന് അംഗീകാരം തേടി ആഭ്യന്തര വകുപ്പിനെ സമീപിച്ചപ്പോഴാണു വിശദീകരണക്കുറിപ്പില്‍ മാപ്പ് ചോദിച്ചത്. സമയപരിമിതി മൂലമാണ് വീഴ്ച സംഭവിച്ചതെന്നാണ് വിശദീകരണം. ഇനി ആവര്‍ത്തിക്കില്ലെന്നും അറിയിച്ചതോടെ ഫണ്ട് ചെലവഴിക്കലിനു സര്‍ക്കാര്‍ അനുമതി നല്കി. ചട്ടങ്ങള്‍ പാലിക്കാതെ സ്വകാര്യ കമ്പനികള്‍ക്ക് ലക്ഷങ്ങളുടെ കരാര്‍ നല്‍കുന്നത് അഴിമതിയാണെന്ന് മുന്‍ ഡിജിപിയുടെ കാലത്ത് സിഎജി കുറ്റപ്പെടുത്തിയിരുന്നു.
English Summary: DGP Anilkanth apologizes for arranging a private company for police website maintenance, without seeking government nod